വിവേക് വിനയൻ
കൊച്ചി: ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലെത്തിയതിന് പിന്നാലെ കേരളത്തിലും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ആം ആദ്‌മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള സഖ്യം കിഴക്കമ്പലത്ത് സംഘടിപ്പിച്ച ജന സംഗമത്തിൽ പ്രഖ്യാപിക്കുകയായിരുന്നു കെജ്‌രിവാൾ. ജനക്ഷേമമുന്നണി എന്നാണ് കേരളം പിടിക്കാനായി ട്വന്റിട്വന്റി ആംആദ്മി പാര്‍ട്ടി രൂപീകരിച്ച സഖ്യത്തിന്റെ പേര്.
ഡല്‍ഹിയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണെന്നും കേരളത്തിലും ഇത് സാദ്ധ്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഡല്‍ഹിയിലേത് പോലെ എല്ലാം കേരളത്തിലും വേണം. ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, ഇനി കേരളം എന്ന് കെജ‌്‌രിവാള്‍ പറഞ്ഞു. .ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി നല്‍കണമായിരുന്നു. എ.എ.പി അധികാരത്തിലെത്തിയതോടെ ഡല്‍ഹിയില്‍ അഴിമതി ഇല്ലാതായി. കേരളത്തിലെയും അഴിമതി ഇല്ലാതാക്കണ്ടെയെന്നും കെജ‌്‌രിവാള്‍ ചോദിച്ചു
പ്രവര്‍ത്തകര്‍ക്കു ഇന്ന് കൊച്ചി താജ് മലബാര്‍ ഐലന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ കെജ്‌രിവാള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒന്‍പതു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൃത്യമായ ടാര്‍ഗറ്റ് നല്‍കി ഫലം കണ്ടെത്താനാണു നീക്കം. ശനിയാഴ്ച വൈകുന്നേരാണ് കെജ്‌രിവാള്‍ കേരളത്തിലെത്തിയത്. ഞായറാഴ്ച നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും കെജ‌്‌രിവാള്‍ പങ്കെടുത്തിരുന്നു.