പത്തനംതിട്ട : സർക്കാർ ഒന്നാം വാർഷികാഘോഷപരിപാടിയിൽ നിന്നും മന്ത്രി വീണാ ജോർജ് തന്നെ അവഗണിച്ചതായുള്ള ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ആരോപണം കൂടുതൽ വിവാദങ്ങളിലേക്ക്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജ്ജ് തന്നോട് ഒന്നും ആലോചിച്ചില്ലെന്നും, മന്ത്രി തന്റെ ഫോൺ എടുക്കാൻപോലും തയ്യാറാവുന്നില്ലെന്നുമായിരുന്നു പരാതി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന സർക്കാർ വാർഷികാഘോഷ പരിപാടിയിൽ ചിറ്റയം ഗോപകുമാർ പങ്കെടുത്തിരുന്നില്ല. ആരോപണം ശക്തമായതോടെ സി പി ഐ നേതാക്കളും വിട്ടു നിന്നതോടെ സി പി ഐ -മന്ത്രി തർക്കം കൂടുതൽ ഗൗരവമായിരിക്കയാണ്.
മുന്നണിയിൽ ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് ഇരു പാർട്ടി നേതാക്കളും പറയുന്നുണ്ടെങ്കിലും ഇതേവരെ ചർച്ചകളൊന്നും നടന്നിട്ടില്ല. എല്ലാ സീറ്റുകളിലും എൽ ഡി എഫ് വിജയിച്ച ജില്ലയാണ് പത്തനംതിട്ട. തെരഞ്ഞെടുപ്പ് കാലത്തുപോലും സി പി ഐ- സി പി എം തർക്കം നിലനിന്നിരുന്ന ജില്ലകൂടിയാണിത്. അടൂർ എം എൽ എയാണ് സി പി ഐ നേതാവുകൂടിയായ ചിറ്റയം ഹോപകുമാർ.