സ്വന്തം ലേഖകൻ
കൊച്ചി : മലയാളികൾ ആകെ ഞെട്ടിയ ദിവസമായിരുന്നു 2017 ഫെബ്രുവരി 17, കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ഒരു നടിയെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ നിന്നും ബലമായി പിടിച്ചിറക്കി ഒരു ടെമ്പോ ട്രാവലറിൽ കയറ്റി മാനഭംഗപ്പെടുത്തുകയും ആ ദൃശ്യം മോബൈൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്ത സഭവം. സമാനതകളില്ലാത്തൊരു അത്. തെന്നിന്ത്യൻ നടിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിന്റെ അന്വേഷണം ചെന്നെത്തി നിന്നതാവട്ടെ മലയാളത്തിലെ പ്രമുഖ നടനായ ദിലീപിലായിരുന്നു.
ക്വട്ടേഷൻ പ്രകാരം തട്ടികൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിനു പിന്നിൽ മലയാള സിനിമയിലെ ഒരു പ്രധാന നടനാണെന്ന വിവരം പിന്നെയും കേരളത്തെ ഞെട്ടിച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അറസ്റ്റിലായി. 82 ദിവസം ആലുവ സബ് ജയിലിൽ റിമാന്റിൽ കഴിയേണ്ടിയും വന്നു. സമൂഹത്തിൽ ഉന്നത ബന്ധമുള്ള നടൻ എന്ന നിലയിൽ സാക്ഷികളെ സ്വാധീക്കാൻ സാധ്യതയുണ്ടെന്നകാരണം പറഞ്ഞ് പ്രൊസിക്യൂഷൻ ദിലീപിന്റെ ജാമ്യഹർജിയെ ശക്തമായി എതിർത്തു. മുദ്രവച്ച നക്കരുതെന്ന കർശനമായ ഉപാദികളോടെയാണ് ദിലീപിന് കോടതി ജാമ്യം നൽകിയത്.
നടിയെ തട്ടിക്കൊണ്ടുപോയ കേസ് അഞ്ചു വർഷം പിന്നിട്ടു, എന്നാൽ കേസ് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. കേസിൽ നിന്നും ദിലീപിനെ ഒഴിവാക്കാനായി ഒരു ഉന്നതന് 50 ലക്ഷം കൈമാറിയെന്ന ശബദ്‌സന്ദേശം ലഭിച്ചതോടെയാണ് കേസന്വേഷണത്തിന്റെ ഗതിയിൽ മാറ്റമുണ്ടായതെന്നാണ് ആരോപണം.
കേസിൽ നിർണായകമായേക്കാവുന്ന ചില ഡിജിറ്റൽ തെളിവുകൾ ദിലീപിന്റെ അഭിഭാഷകരുടെ കയ്യിലുണ്ടെന്ന ഹാക്കർ സായി ശങ്കറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താനുള്ള നീക്കവും അട്ടിമറിക്കപ്പെട്ടു. അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ അഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയതോടെയാണ് ക്രൈംബ്രാഞ്ചിന് മുക്കുകയർ വീണത്.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ രണ്ടാമത് ചോദ്യം ചെയ്യാനുള്ള തീരുമാനവും വേണ്ടെന്നു വച്ചതിനു പിന്നിൽ അഭ്യന്തര വകുപ്പിന്റെ ഇടപെടലാണെന്നാണ് ആരോപണം. വിചാരണ കോടതിയിൽ തൊണ്ടിയായി സൂക്ഷിച്ചിരിക്കുന്ന മെമ്മറികാർഡിൽ നിന്നും ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും തുടരന്വേഷണം ഉണ്ടായില്ലെന്നതും വിചിത്രമാണ്. കോടതിയിലെ രേഖകൾ ചോർന്നെങ്കിൽ അത് അന്വഷിക്കാൻ കോടതിക്കറിയാമെന്നാണ് വിചാരണ കോടതി ജഡ്ജിയുടെ വാദം.
തുടക്കം തൊട്ട് വിചാരണ കോടിതി പ്രതിഭാഗത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ ഉയർന്ന ആരോപണം ശരിവെക്കുന്നതാണ് പിന്നീടുണ്ടായ നീക്കങ്ങളെല്ലാം. 20 സാക്ഷികൾ കൂറുമാറിയതടക്കം നിരവധി അട്ടിമറി നീക്കങ്ങൾ വിചാരണയ്ക്കിടെ ഉണ്ടായി. കോടതി മാറ്റുകയോ, വിചാരണ കോടതി ജഡ്ജിയെ മാറ്റുകയോ വേണമെന്നായിരുന്നു അതിജീവിതയുടെ പ്രധാന ആവശ്യം. ഇത്തരം കാര്യങ്ങളിലൊന്നും സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ ഇടപെട്ടില്ല.
കേസ് അന്വേഷണം പൂർണമാവാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ച് സമയം നീട്ടി വാങ്ങാനായി ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ലെന്നു മാത്രമല്ല, തിടുത്തത്തിൽ കുറ്റപത്രം സമർപ്പിച്ച് തടിയൊഴിനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷൻ. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഡി ജിപി ശ്രീജിത്തിനെ ക്രൈബ്രാഞ്ചിന്റെ ചുമതലയിൽ നിന്നും മാറ്റിയതോടെ കേസ് അട്ടിമറിക്കാനുള്ള നീക്കമുള്ളതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ സർക്കാരും അന്വേഷണ സംഘവും അത് തള്ളിക്കളയുകയായിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയാണ് പണം കൈപ്പറ്റിയിരുന്നതെന്നാണ് പൊലീസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. വിരമിച്ചിട്ടും കേരളത്തിലെ മറ്റൊരു പ്രമുഖ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിയ ഉന്നതനും നടൻ ദിലീപുമായുള്ള അടുത്ത ബന്ധവും കേസന്വേഷണം അട്ടിമറിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം.
കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട അതിജീവിതയായ നടി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസിൽ നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി നിരവധി അന്യായങ്ങളുമായി കോടതിയിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് നടിയും.
സ്ത്രീസുരക്ഷ, ബാലവാശം തുടങ്ങിയ വിഷയത്തിൽ നീതിയുറപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഒരു സർക്കാർ ഭരിക്കുമ്പോഴാണ് ഇത്തരം കേസുകളിൽ ഒളിച്ചുകളിൽ നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ കേസിന്റെ ഗതിയെന്താവുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാവും.