തിരുവനന്തപുരം: കോർപ്പറേറ്റ് ശൈലി സൈന്യത്തിൽ കൂടി കൊണ്ട് വരാനുള്ള മോദി സർക്കാരിൻറെ നീക്കമാണ് അഗ്‌നിപഥ് പദ്ധതിക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിലൂടെ രാജ്യത്തെ തൊഴിൽ മേഖലയിൽ ഒരു പുതിയ സംസ്‌കാരത്തിന് വഴി തെളിയിക്കുകയാണ്. ജോലിയിൽ സ്ഥിരതയില്ലായ്മയാണ് കോർപറേറ്റ് രീതി. ജോലിയിലെ സ്ഥിരതയില്ലായ്മ സൈന്യത്തിൽ കൊണ്ടുവരുന്നത് അപകടകരമാണ്. സൈന്യത്തിൻറെ അച്ചടക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൈന്യത്തിൽ സ്വതന്ത്ര്യത്തിന് ശേഷം ജവഹർലാൽ നെഹ്റുവിൻറെ കാലം മുതൽ തുടങ്ങിയ ഒരു രീതിയുണ്ട്. അതിൽ കാലാനുസൃതമായ മാറ്റം വരുത്താം. എന്നാൽ ജോലി സ്ഥിരതയില്ലായ്മ ചെറുപ്പക്കാർക്കിടയിൽ അനിശ്ചിതത്വവും നിരാശരാക്കും. ആ നിരാശയിൽ നിന്നാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. കോർപ്പറേറ്റ് പ്രീണന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെടുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.

എം എ യൂസഫലി ലോക കേരള സഭയിൽ നടത്തിയ പരാമർശത്തിനെതിരെയും സതീശൻ വിമർശനം ഉന്നയിച്ചു. പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. രാഷ്ട്രീയ കാരണങ്ങളാലാണ് പങ്കെടുക്കേണ്ടെന്ന് യു ഡി എഫ് തീരുമാനിച്ചത്. ഇക്കാര്യം പ്രതിപക്ഷ നേതാവെന്ന നിലയിൽ യൂസഫലിയെ അറിയിച്ചതുമാണ്. കെ പി സി സി ഓഫീസുകളും കോൺഗ്രസ് ഓഫീസുകളും തകർക്കുകയും കൻറോൺമെൻറ് ഹൗസിൽ അക്രമികളെ വിടുകയും പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയോട് പ്രകടിപ്പിച്ചിരുന്നു.

ഇതെല്ലാം അറിഞ്ഞിട്ടും പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതും താമസം ഒരുക്കുന്നതുമാണ് യുഡിഎഫ് എതിർക്കുന്നതെന്ന രീതിയിൽ യൂസഫലി നടത്തിയ പരാമർശം നിർഭാഗ്യകരമാണ്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൻറെ ഇൻറീരിയർ നവീകരണം 16 കോടി രൂപയ്ക്ക് ഊരാളുങ്കലിനെ ഏൽപ്പിച്ചതിന് പിന്നിൽ അഴിമതിയും ധൂർത്തുമുണ്ട്. അല്ലാതെ പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം നൽകുന്നതോ ധൂർത്തായി ഒരു പ്രതിപക്ഷ നേതാവും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

യുഡിഎഫ് സംഘടനകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രവാസി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. രണ്ട് ലോക കേരള സഭകൾ നടന്നിട്ടും എന്തൊക്കെ പ്രഖ്യാപനങ്ങൾ നടപ്പാക്കിയെന്നത് സംബന്ധിച്ച് പ്രോഗ്രസ് റിപ്പോർട്ട് ഇറക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സർക്കാരിൻറെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here