കണ്ണൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ നേതൃത്വത്തെ പ്രതിരോധത്തിലാക്കി പ്രവർത്തകർ നിലപാട് കടുപ്പിച്ചതോടെ വിഷയം സംസ്ഥാന കമ്മിറ്റിയിലേക്കെത്തുന്നു. രക്തസാക്ഷി ഫണ്ടിലുൾപ്പെടെ തിരിമറി നടന്നെന്ന ആരോപണം പാർട്ടി അന്വേഷിച്ചെങ്കിലും ഫണ്ട് തിരിമറി നടന്നിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് കണക്ക് അവതരിപ്പിക്കുന്നില്ലെന്നും ഏരിയാ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കിയത് എന്തിനാണെന്നുമാണ് പ്രവർത്തകർ ഉയർത്തുന്ന ചോദ്യം. നേതാക്കൾ നേരിട്ടെത്തി അനുനയ നീക്കം നടത്തിയെങ്കിലും കുഞ്ഞികൃഷ്ണൻ നിലപാട് മയപ്പെടുത്താത്തതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കണക്കുകളിലെ അവ്യക്തത നീക്കാതെ മുന്നോട്ടില്ലെന്ന പരസ്യ നിലപാടിലാണ് പല ലോക്കൽ കമ്മിറ്റിയിലെയും പ്രവർത്തകർ.

പാർട്ടി നടത്തിയ അന്വേഷണത്തിൽ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി പറയുന്നത്. തെരഞ്ഞെടുപ്പ് ഫണ്ടിലോ, എ കെ ജി ഭവൻ നിർമ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല. പാർട്ടി പണം നഷ്ടപ്പെട്ടിട്ടുമില്ല. എന്നാൽ വരവ്-ചെലവ് കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാകമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിൽ ചുമതലക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ.

വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കാൻ വൈകിയെന്നും ഈ വീഴ്ചയുടെ പേരിലാണ് എം എൽ എ ടി ഐ മധുസൂദൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചതെന്നും നേതൃത്വം പറയുമ്പോൾ അങ്ങനെയെങ്കിൽ കണക്ക് അവതരിപ്പിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. കണക്ക് ബോധ്യപ്പെടുത്താതെ ഇനി പ്രവർത്തനങ്ങൾക്കില്ലെന്ന നിലപാട് പല ബ്രാഞ്ച് കമ്മിറ്റികളും സ്വീകരിച്ചിട്ടുണ്ട്.

ആരോപണം ഉയർന്നിരിക്കുന്നത് എം എൽ എയ്‌ക്കെതിരെ ആയതിനാൽ വിഷയം ഒതുക്കി തീർക്കാൻ നേതൃത്വം ശ്രമിച്ചെന്ന ആരോപണവും പ്രവർത്തകർക്കിടയിൽ ഉണ്ട്. മൂന്ന് ഫണ്ടുകളിലായി വൻ ക്രമക്കേട് നടന്നെന്ന പരാതി പാർട്ടിയിൽ ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നീക്കിയത് അംഗീകരിക്കാൻ ആകില്ലെന്നും പ്രവർത്തകർ പറയുന്നു. ഏരിയാ സെക്രട്ടറിയുടെ പേരിൽ നടപടിയെടുത്തതല്ല മറിച്ച്, ഏരിയാകമ്മിറ്റിയിലെ പാർട്ടിക്കകത്ത് നിലനിൽക്കുന്ന മാനസികഐക്യമില്ലായ്മ പരിഹരിക്കാൻ ഉയർന്ന ഘടകമായ സംസ്ഥാനകമ്മിറ്റിയംഗത്തിന് സെക്രട്ടറിയുടെ ചുമതല കൊടുക്കുകയാണുണ്ടായതെന്ന് ജില്ലാ കമ്മിറ്റി വിശദീകരിക്കുമ്പോഴും ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താൻ എടുത്ത നടപടിയാണിതെന്നാണ് അണികൾ പറയുന്നത്. താൻ രാഷ്ട്രീയ പ്രവർത്തനം നിർത്തുകയാണെന്ന് കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചത് നേതൃത്വത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

ഫണ്ട് വിവാദവും, പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിക്കെതിരായ നടപടിയും സംസ്ഥാനത്ത് തന്നെ ചർച്ചയാകുന്നതിനിടെ പാർട്ടി ലോക്കൽ കമ്മിറ്റികളിൽ വിശദീകരണ യോഗം വിളിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിനെതിരെ ഈ യോഗങ്ങളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. എം പ്രകാശൻ  പങ്കെടുത്ത ഒരു ലോക്കൽ കമ്മിറ്റി യോഗത്തിൽ നേതാക്കൾ പ്രവർത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. നേതൃത്വത്തിൻറെ നിലപാട് ചോദ്യം ചെയ്യുന്ന അസാധാരണ നടപടിയും ഈ ലോക്കൽ കമ്മിറ്റി യോഗത്തിലുണ്ടായെന്നാണ് റിപ്പോർട്ട്.

കണക്ക് പറയാതെ പ്രവർത്തനത്തിന് ഇല്ലെന്ന നിലപാട് പല ബ്രാഞ്ചുകളും ഒറ്റക്കെട്ടായി തീരുമാനിച്ചതോടെ പയ്യന്നൂർ ഫണ്ട് വിവാദം സി പി എം  നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. നിലവിലെ നടപടികൾ വിശദീകരിക്കുന്ന യോഗങ്ങളിലും കണക്ക് അവതരിപ്പിക്കണമെന്ന ആവശ്യം ഉയർന്നതോടെ ബ്രാഞ്ച് തലത്തിൽ വിശദമായ കണക്ക് അവതരിപ്പിക്കാൻ സി പി എം തയ്യാറായേക്കുമോയെന്നാണ് അറിയാനുള്ളത്. ഈ ആഴ്ച്ച ചേരുന്ന സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യാനാണ് സാധ്യത. കുഞ്ഞികൃഷ്ണനെതിരായ നടപടി പിൻവലിക്കണമെന്നും കീഴ്ഘടകങ്ങൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.

ഈ മാസം 26ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പയ്യന്നൂർ വിവാദം ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ കമ്മിറ്റിയിൽ വിഷയം ചർച്ചചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഫണ്ട് വിവാദവും നടപടികളും സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള കണക്ക് ബോധ്യപ്പെടുത്തണമെന്ന് പാർട്ടി അംഗങ്ങൾ ആവശ്യം ഉയർത്തുന്ന സാഹചര്യത്തിലാണ് വിഷയം നേതൃത്വത്തിന് മുന്നിലേക്ക് എത്തുന്നത്.

 
 
 

LEAVE A REPLY

Please enter your comment!
Please enter your name here