· പുന്നമട ഫിനിഷിംഗ് പോയന്റില്‍ നടന്ന ഡെമോണ്‍സ്‌ട്രേഷനില്‍ എന്‍ജിനുകള്‍ മാറ്റാനെടുത്ത സമയം വെറും അരമണിക്കൂര്‍

പെട്രോള്‍, ഡീസല്‍, ഓയില്‍ മാലിന്യങ്ങളില്‍ നിന്ന് കായലിനെ പൂര്‍ണാമായും മുക്തമാക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ

ആലപ്പുഴ: പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച വഞ്ചികളേയും ബോട്ടുകളേയും പരിസ്ഥിതിസൗഹാര്‍ദ്ദവും പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറഞ്ഞതുമായ ഇലക്ട്രിക് എന്‍ജിനുകളിലേയ്ക്ക് മാറ്റുന്നതിനുള്ള വിപ്ലവകരമായ ഇ-മറൈന്‍ സാങ്കേതികവിദ്യ ലോകത്താദ്യമായി വികസിപ്പിച്ചെടുത്ത കേരളീയ കമ്പനിയായ യെസെന്‍ സസ്റ്റെയ്ന്‍, ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ രണ്ടു ഷിക്കാരകളുടെ പെട്രോള്‍ ഔട്‌ബോര്‍ഡ് എന്‍ജിനുകള്‍ മാറ്റി അവയ്ക്കു പകരം ഇ-മറൈന്റെ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ കിറ്റ് ഘടിപ്പിക്കുന്ന പ്രവര്‍ത്തനരീതി പ്രദര്‍ശിപ്പിച്ചു. യഥാക്രമം 6 എച്ച്പിയും 8 എച്ച്പിയും ശക്തിയുള്ള 10 സീറ്റും 15 സീറ്റുമുള്ള രണ്ടു ഷിക്കാരകളുടെ പെട്രോള്‍ ഔട്‌ബോര്‍ഡ് എന്‍ജിനുകള്‍ വ്യാഴാഴ്ച രാവിലെ നടന്ന ഡെമോണ്‍സ്ട്രേഷന്‍ പരിപാടിയില്‍ വെറും 30 മിനിട്ട് സമയത്തിനുള്ളിലാണ് യെസന്‍ സസ്റ്റെയ്ന്റെ ടെക്നിഷ്യന്മാര്‍ മാറ്റിയത്. ജില്ലാ ബോട്ട് ഓണേഴ്സ് അസോസിയേഷനുമായി സഹകരിച്ചായിരുന്നു പരിപാടി.

പുന്നമടയില്‍ നടത്തിയ ഡെമോണ്‍സ്ട്രേഷനില്‍ വശത്തും നടുവിലും എന്‍ജിനുകള്‍ ഘടിപ്പിച്ച ഷിക്കാരകളുടെ എന്‍ജിനുകളാണ് മാറ്റിയത്. ഏത് കപ്പാസിറ്റിയിലുമുള്ള ഔട്ട്‌ബോഡ് എന്‍ജിനുകളുടേയും റിട്രോഫിറ്റിംഗ് രണ്ടു മണിക്കൂര്‍ താഴെ സമയം കൊണ്ടും ഇന്‍ബോഡ് എന്‍ജിനുകളുടേത് ഏഴുദിവസത്തിനകവും പൂര്‍ത്തിയാക്കാമെന്ന് യെസെന്‍ സസ്റ്റെയ്ന്‍ സിഇഒ ജോര്‍ജ് മാത്യു പറഞ്ഞു.

ഇവിടെ പ്രദര്‍ശിപ്പിച്ച രണ്ട് ഷിക്കാരകളുടെ മാത്രം കാര്യമെടുത്താല്‍ പെട്രോളില്‍ നിന്ന് മാറി ഇലക്ട്രിക്കാക്കുന്നതിലൂടെ കാര്‍ബണ്‍ ഫുട്പ്രിന്റില്‍ 3312Kg CO2 തുല്യമായ കുറവു വരുത്താനാകും. ലഭ്യമായ കണക്കുകളനുസരിച്ച് കേരളത്തില്‍ മാത്രം 5000 ഹൗസ്‌ബോട്ടുകളും ഷിക്കാരകളുമുണ്ടെന്ന് ജോര്‍ജ് മാത്യു ചൂണ്ടിക്കാണിച്ചു. ആഗോള കാര്‍ബണ്‍ ഫുട്പ്രിന്റിന്റെ 2.5%ത്തിനും കാരണമാകുന്നത് ഇവയുള്‍പ്പെടുന്ന മറൈന്‍ മേഖലയാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ പുതിയ ടെക്‌നോളജി നല്‍കാന്‍ പോകുന്ന പരിസ്ഥിതി സേവനം ഏറെ നിര്‍ണായകമാകും. കേരളത്തിലെ ഹൗസ്ബോട്ടുകളുടേയും ഷിക്കാരകളുടേയും ആസ്ഥാനം ആലപ്പുഴയാണെന്നതിനാലാണ് ഇ-മറൈന്റെ ആദ്യഡെമോണ്‍സ്ട്രേഷന് ആലപ്പുഴ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍. ഓയില്‍ മാലിന്യങ്ങളില്‍ നിന്ന് കായലിനെ പൂര്‍ണമായും മുക്തമാക്കാന്‍ സഹായിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണിതെന്നും ജോര്‍ജ് മാത്യു പറഞ്ഞു.

ലോകമെങ്ങും വന്‍തോതില്‍ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറുന്നുണ്ടെങ്കിലും ഒരു പുതിയ ഇലക്ട്രിക് വാഹനം നിര്‍മിക്കുമ്പോള്‍ അത് നിലവിലുള്ള ഐസി-എന്‍ജിന്‍ വാഹനങ്ങളേക്കാള്‍ വലിയ കാര്‍ബണ്‍ ഫുട്പ്രിന്റ് അവശേഷിപ്പിക്കുമെന്ന് ജോര്‍ജ് മാത്യു ചൂണ്ടിക്കാണിച്ചു. പെട്ടെന്ന് പുതിയ വാഹനങ്ങളിലേയ്ക്കു മാറുന്നതിലെ കനത്ത ചെലവാണ് മറ്റൊരു പ്രശ്‌നം. നിലവിലുള്ള വാഹനങ്ങളുടെ എന്‍ജിന്‍ മാത്രം മാറ്റി പ്രശ്‌നം പരിഹരിക്കുകയാണ് പ്രധാനം. ഇതു കണക്കിലെടുത്താണ് യെസെന്‍ സസ്റ്റെയ്‌ന്റെ ഗവേഷണ, വികസന വിഭാഗം പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. നിലവിലുള്ള ബോട്ടുകള്‍ക്ക് ഒരു നിശ്ചിത ആയുസ്സുണ്ട്. അതിനു മുമ്പ് അവ ഉപേക്ഷിക്കുന്നത് അഭിലഷണീയമല്ല. അങ്ങനെ ചെയ്താല്‍ അത് കൂടുതല്‍ കാര്‍ബണ്‍ വികിരണത്തിന് കാരണമാകും.

നിലവില്‍ ആളുകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഗ്യാസ്, സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നതുപോലെ നിലവിലുള്ള ബോട്ടുകളിലും വള്ളങ്ങളിലും ഫിറ്റു ചെയ്യാവുന്ന പ്രി-എന്‍ജിനിയേഡ് ഇലക്ട്രിഫിക്കേഷന്‍, സോളരൈസേഷന്‍ കിറ്റുകളാണ് ഇ-മറൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐസി എന്‍ജിനുകളെ അപേക്ഷിച്ച് ഈ പുതിയ സാങ്കേതികവിദ്യ എളുപ്പത്തില്‍ നിക്ഷേപം തിരിച്ചു പിടിയ്ക്കുന്നതും ചെലവു കുറഞ്ഞതും വേഗത്തില്‍ സ്ഥാപിക്കാവുന്നതുമാണെന്നും ജോര്‍ജ് മാത്യു വിശദീകരിച്ചു. രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് നിക്ഷേപം തിരിച്ചു പിടിയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here