തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്കുകൾ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. വൈദ്യുതി നിരക്കിൽ 6.6 ശതമാനം ശരാശരി വർധനവാണ് ഏർപ്പെടുത്തിയത്. പ്രതിമാസം 50 യൂണിറ്റ് വരെ നിരക്ക് വർധനവ് ഇല്ല. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് പ്രഖ്യാപിച്ചത്. കൊവിഡ് പരിഗണിച്ചാണ് അഞ്ച് വർഷത്തേക്കുള്ള താരിഫ് പ്രഖ്യാപിക്കാത്തതെന്ന് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോഡുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് യൂണിറ്റിന് 25 പൈസയാണ് വർധനവ്. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 47.50 രൂപ അധികം നൽകേണ്ടിവരും.

1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധന ഇല്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് താരിഫ് വർധനവില്ല. 35,200 ഓളം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ താരിഫ് വർധനവില്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തിയിട്ടുണ്ടെന്നും റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here