തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവം നിയമസഭയിൽ ഉയർത്തി ആദ്യ ദിനം തന്നെ പ്രതിഷേധിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേള തുടങ്ങിയ സമയത്ത് തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി പ്രതിഷേധ സ്വരമുയർത്തി. ഇതോടെ സ്പീക്കർ അൽപ്പസമയത്തേക്ക് സഭ നിർത്തിവെച്ചു. പിന്നാലെയും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. ബഹളത്തെ തുടർന്നതോടെ  നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ആദ്യ ദിവസം തന്നെ ശക്തമായ പ്രതിഷേധത്തിനാണ് സഭ സാക്ഷിയായത്. കറുത്ത ഷർട്ടും മാസ്‌ക്കും ധരിച്ചാണ് യുവ എംഎൽഎമാരുടെ സംഘം നിയമസഭയിലെത്തിയത്. നടുക്കളത്തിലും സ്പീക്കർക്ക് മുന്നിലും പ്രതിപക്ഷ സംഘം പ്ലക്കർഡുകയർത്തിയെത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ ടി സിദ്ദിഖ് എം എൽ എ ്അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ബഹളവും പ്രതിഷേധവും തുടർന്നതോടെ ചോദ്യോത്തര വേള തടസ്സപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും പരിഗണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞതായും സ്പീക്കർ അറിയിച്ചു. ഇതോടെ സഭക്ക് പുറത്ത് പ്രതിഷേധിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു.  

അസാധാരണമായ രീതിയിൽ ഇന്ന് നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്കും ഉണ്ടായി. സഭയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമാണുണ്ടായിരുന്നത്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിൻറെയും ഓഫീസുകളിൽ വിലക്ക് ഏർപ്പെടുത്തി. മീഡിയ റൂമിൽ മാത്രമായിരുന്നു മാധ്യമങ്ങൾക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയിൽ പ്രതിഷേധങ്ങൾ സഭയിൽ നടത്തുമ്പോൾ അതിൻറെ ദൃശ്യങ്ങൾ പിആർഡിയും സഭാ ടിവിയും നൽകിയില്ല. ഏകപക്ഷീയമായി ഭരണപക്ഷ ദൃശ്യങ്ങൾ മാത്രമാണ് പിആർഡി നൽകിയത്. പ്രതിഷേധിച്ച പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റിൽ നിന്നെഴുന്നേറ്റു. ഈ സമയത്ത് പി ആർ ഡി ക്യാമറയിൽ പ്രതിപക്ഷ പ്രതിഷേധം കാണാനായത്. മാധ്യമ വിലക്ക് ശ്രദ്ധയിൽപ്പെടുത്തിയതോടെ മാധ്യമ വിലക്ക് വാച്ച് ആൻറ് വാർഡിന് സംഭവിച്ച പിശകാണെന്നാണ് സ്പീക്കർ വിശദീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here