കോഴിക്കോട്: രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യഹരജി ജില്ല കോടതി ആഗസ്റ്റ് 10ന് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിനെതുടർന്നാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാർ കേസ് മാറ്റിയത്. കേസിൽ പരാതികാരിക്ക് വേണ്ടി പ്രത്യേക അഭിഭാഷകനായി അഡ്വ.പി.രാജീവ് ഹാജരായി. മുൻകൂർ ജാമ്യഹരജിയിൽ തീരുമാനമാവുന്നത് വരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. സിവികിനെതിരായ ആദ്യ കേസിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. പ്രതിക്കായി അഡ്വ.പി.വി.ഹരി, അഡ്വ.സുഷമ.എം എന്നിവർ ഹാജരായി. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമം കാണിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് സിവികിനെതിരായ രണ്ടാമത്തെ കേസ്. ആദ്യകേസ് യുവ കവയത്രിയുടെ പരാതിയിലായിരുന്നു.