കൊച്ചി: മകന്റെ ആക്രമണത്തെ തുടർന്ന് രണ്ടാഴ്‌ചയോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോടാണ് സംഭവം. നായത്തോട് സ്വദേശി മേരിയാണ് മകൻ കിരണിന്റെ (27) ആക്രമണത്തെ തുടർന്ന് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രതി കിരൺ നിലവിൽ ആലുവ സബ് ജയിലിൽ റിമാന്റിലാണ്. സംഭവദിവസം തന്നെ കിരണിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഓഗസ്‌റ്റ് ഒന്നിന് വീട്ടിൽവച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് മേരിക്ക് കുത്തേറ്റത്. ആഴത്തിലേറ്റ കുത്തിനെ തുടർന്ന് കുടൽമാല പുറത്തുവന്നിരുന്നു. മദ്യലഹരിയിലുണ്ടായ വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവം നടന്നയുടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവച്ച് വയറിന് ശസ്‌ത്രക്രിയ നടത്തി. ആക്രമണത്തിന് ശേഷം കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്. നിരവധി മോഷണകേസിലും അടിപിടികേസിലും ജയിൽശിക്ഷ അനുഭവിച്ചയാളാണ് കിരൺ. സംഭവം നടക്കുമ്പോൾ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പരേതനായ ഏലിയാസ് ആണ് മേരിയുടെ ഭർത്താവ്. നീതു മകളാണ്. മരുമക്കൾ സന്ദീപ്, സ്‌നേഹ. ആശുപത്രിയിൽ മേരിയെ എത്തിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കിരണിനെ പൊലീസ് പിടികൂടുകയായിരുന്നു. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.