തിരുവനന്തപുരം: വി സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം. വി സി നിയമന സമിതിയുടെ ഘടന മാറ്റും. ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യും. സേർച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നിൽ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.

ഓർഡിനൻസ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ  അനുനയിപ്പിക്കാനുള്ള സർക്കാരിൻറെ ശ്രമം നടക്കുന്നതിനിടെയാണ് സർവ്വകലാശാലകളിലെ ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്ന് ബില്ലിന് മന്ത്രി സഭ അംഗീകാരം നൽകിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ശുപാർശ  സമർപ്പിക്കുന്നത്. മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സർവ്വകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നും ശുപാർശയിൽ പറഞ്ഞിരുന്നു. സർവ്വകലാശാലകളുടെ അധികാരങ്ങൾ ഗവർണറിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് അംബേദ്കർ സർവ്വകലാശാല മുൻ വൈസ് ചാൻസർ ശ്യാം ബി മേനോൻ അധ്യക്ഷനായ പരിഷ്‌കരണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

സർവ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നൽകുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണം. ഗവർണർ എല്ലാ സർവ്വകലാശാലകളുടേയും ചാൻസലറാകുന്ന നിലവിലെ രീതിയ്ക്ക് പകരം ഓരോ സർവ്വകലാശാലകൾക്കും പ്രത്യേക ചാൻസലർ വേണം. വൈസ് ചാൻസറുടെ കാലാവധി അഞ്ചുവർഷം വരെയാകും. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്നുപേരിൽ നിന്ന് വൈസ് ചാൻസലറേയും തെരഞ്ഞെടുക്കാം എന്നായിരുന്നു ശുപാർശ.

നേരത്തെ എൻ കെ ജയകുമാർ അധ്യക്ഷനായ നിയമ പരിഷ്‌ക്കരണ കമ്മീഷനും വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കുറക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു സെർച്ച് കമ്മിറ്റിയിൽ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ വെക്കാമെന്ന ഭേദഗതിയോടെ ഓർഡിനൻസ് ഇറക്കാൻ നടപടി തുടങ്ങിയത്. സ്വകാര്യ സർവ്വകലാശാലകൾക്കായി ബില്ല് കൊണ്ടുവരണം. മലബാറിൽ കൂടുതൽ കോളേജുകൾ വേണം.. കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആക്കണം. സർവ്വകലാശാലാ നിയമനങ്ങൾ പിഎസ്‌സി, ഹയർ എജ്യുക്കേഷൻ സർവ്വീസ് കമ്മീഷൻ എന്നിവ വഴി മാത്രമാക്കണം. പൊതുഅക്കാദമിക് കലണ്ടർ എന്നിവയാണ് മറ്റ് ശുപാർശകൾ.

 
 

LEAVE A REPLY

Please enter your comment!
Please enter your name here