തിരുവനന്തപുരം: പാലക്കാട് മരുതറോഡിൽ സി പി എം ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആർഎസ്എസ് – ബിജെപി സംഘമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിഷ്ഠൂരമായി കൊലനടത്തിയിട്ടും വ്യാജ പ്രചാരണം നടത്തുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം പ്രസ്താവനയിലൂടെ പറഞ്ഞു. ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎം അനുഭാവികളാണെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് പാർട്ടി നേതൃത്വം വിശദകരണവുമായെത്തിയത്.

കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണം. സി പി എം പ്രവർത്തകരെ അരിഞ്ഞു തള്ളുകയും തുടർന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആർഎസ്എസ് – ബിജെപി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിൻറെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണെന്നും സിപിഎം നേതൃത്വം വിമർശിച്ചു.

കൊലനടത്തിയവർ ആർഎസ്എസ് – ബിജെപി സജീവ പ്രവർത്തകരാണെന്ന് ആ നാട്ടുകാർക്കെല്ലാം അറിയാം. ഇവർക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളാണ്. ഇവരുടെ കഞ്ചാവ് വിൽപ്പനയടക്കം ക്രിമിനൽ പ്രവർത്തനങ്ങളെ ഷാജഹാൻറെ നേതൃത്വത്തിൽ ചോദ്യം ചെയ്തതും തടയാൻ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണയെന്നും സിപിഎം സെക്രട്ടേറിയറ്റ് പറയുന്നു.

ഏതാനും നാളുകളായി ആർഎസ്എസ് – ബിജെപി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നെന്നും ആരോപണമുണ്ട്. ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഷാജഹാൻറെ നേതൃത്വത്തിൽ ബോർഡ് വച്ചപ്പോൾ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോർഡ് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു.

നിഷ്ഠൂരമായി കൊലനടത്തിയിട്ടും അതിൻറെ പേരിൽ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണ്. കേരളത്തിൽ മാത്രം ആറ് വർഷത്തിനിടെ 17 സിപിഎം പ്രവർത്തകരെയാണ് ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ.

സംഘപരിവാറിൻറെ കൊടിയ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ സിപിഎം ആണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവർത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സൈ്വര്യ ജീവിതവും തകർത്ത് കലാപമുണ്ടാക്കലാണ് ആർഎസ്എസ് ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആർഎസ്എസ് – ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങൾ അവ തള്ളിക്കളയണമെന്നും സിപിഎം സെക്രട്ടേറിയറ്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here