തിരുവനന്തപുരം: സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഓഗസ്‌റ്റ് 23 മുതൽ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുണിസഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്.

 

കിറ്റിലെ സാധനങ്ങൾ

കശുവണ്ടി പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 മില്ലി, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, വെളിച്ചെണ്ണ 500 മില്ലി, തേയില 100 ഗ്രാം, ശർക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര 1 കിലോ, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കിലോ, തുണി സഞ്ചി എന്നീ ഇനങ്ങൾ അടങ്ങിയതാണ് ഓണക്കിറ്റ്.

 

ഓഗസ്റ്റ് 23, 24 തീയതികളിൽ എഎവൈ (മഞ്ഞ) കാർഡുടമകൾക്കുള്ള കിറ്റുകൾ വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തീയതികളിൽ എൻപിഎസ് (നീല) കാർഡുടമകൾക്കും സെപ്‌തംബർ 1, 2, 3 തീയതികളിൽ എൻപിഎൻഎസ് (വെള്ള) കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും. സെപ്‌തംബർ 7 വരെ കിറ്റുകൾ വിതരണം ചെയ്യും.


നേരത്തേ നിശ്ചയിച്ച തീയതിയിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്‌തംബർ 4, 5, 6, 7 തീയതികളിൽ കിറ്റുകൾ വാങ്ങാം. സെപ്‌തംബർ 4ന് റേഷൻ കടകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. എല്ലാ കാർഡുടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റുകൾ കൈപ്പറ്റാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

 

ശർക്കരവരട്ടിയുടെ ലഭ്യതക്കുറവ് കാരണം കുറച്ച് കിറ്റുകളിൽ ചിപ്‌സ് ഉൾപ്പെടുത്താനും തീരുമാനിച്ചു. സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളിലും ഭക്ഷ്യക്കിറ്റുകൾ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ വാതിൽപ്പടിയായി എത്തിക്കും. ആദിവാസി ഊരുകളിൽ ഭക്ഷ്യക്കിറ്റ് വാതിൽപ്പടിയായി വിതരണം നടത്തും. ഈ വർഷം മുതൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ഉത്സവസീസണുകളിൽ സ്‌പെഷൽ ഭക്ഷ്യക്കിറ്റുകൾ വിൽപ്പന നടത്താനും സപ്ലൈകോ തീരുമാനിച്ചു.

 

സപ്ലൈകോയുടെ 1400 പായ്ക്കിങ് സെന്ററുകളിൽ ഓണക്കിറ്റിന്റെ പായ്‌ക്കിംഗ് പുരോഗമിക്കുകയാണ്. പരമാവധി 87 ലക്ഷം കിറ്റുകളുടെ വിതരണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 57 ലക്ഷം കിറ്റുകൾ വിതരണത്തിനു തയ്യാറായി. പായ്‌ക്കിംഗ് പുരോഗതി വിലയിരുത്തുന്നതിന് ദിവസവും ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം നടക്കുന്നുണ്ട്. ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്‌ക്വാഡുകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here