തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരം തുടരും. മന്ത്രിതല ചർച്ചയിൽ തൃപ്തരാണെങ്കിലും ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര അറിയിച്ചു.
ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിനു മുൻപ് വാടകവീടുകളിലേക്ക് മാറ്റാനുള്ള നടപടി ഉണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ സമരസമിതി നേതാക്കളെ അറിയിച്ചു. കടലിൽ പോകരുതെന്ന് അറിയിപ്പ് നൽകുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള നടപടിയുണ്ടാകും.
മണ്ണെണ്ണ സബ്സിഡിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് കാബിനറ്റിൽ അനുഭാവ പൂർവമായ തീരുമാനം എടുക്കാമെന്നും മന്ത്രി അറിയിച്ചു. ചർച്ചയിൽ പൂർണ തൃപ്തരാണെന്ന് മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു. എന്നാൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യം പൂർണമായും അംഗീകരിക്കുംവരെ സമരം തുടരും.
വിഴിഞ്ഞം തുറമുഖം തീരശോഷണത്തിന് ഇടയാക്കും. പരിസ്ഥിതിക്കും കനത്ത നാശമാകും ഇതുമൂലം ഉണ്ടാകുക. മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞ് മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകാൻ ഇടയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയിൽ മന്ത്രി ആന്റണി രാജവും പങ്കെടുത്തു.