കൊല്ലം: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ
പിടിയിൽ. അപകടത്തിനു പിന്നാലെ ഒളിവിൽപോയ ജോമോൻ (48) ആണ് പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലം ചവറയിൽനിന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജോമോനെ രക്ഷിക്കാൻ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ രണ്ടു സുഹൃത്തുക്കളും പിടിയിലായി.
അഭിഭാഷകനെ കാണാൻ കാറിൽ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. അപകടത്തിനുശേഷം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു. ജോമോന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ്
അപകടമുണ്ടായത്. 5 കുട്ടികളും അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേർ മരിച്ചു. പരുക്കേറ്റ 2 പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലാണ്.