കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ന്യൂനമര്‍ദം രൂപമെടുക്കുന്നത്‌ കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്‌തമാക്കും. ഇന്നുമുതല്‍ ന്യൂനമര്‍ദത്തിന്റെ രൂപീകരണം ആരംഭിച്ച്‌ ഒന്‍പതോടെ പൂര്‍ണമാകും. തുടര്‍ന്നാകും മഴ ശക്‌തിപ്രാപിക്കുക. ന്യൂനമര്‍ദം ശക്‌തിപ്രാപിച്ച്‌ അതിന്യൂനമര്‍ദമോ പിന്നാലെ ചുഴലിക്കാറ്റായോ മാറാനുള്ള സാധ്യതയുള്ളതായും കാലാവസ്‌ഥാ ഗവേഷകര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ അതിതീവ്രമഴയും അനുബന്ധ പ്രകൃതി ദുരന്തങ്ങള്‍ക്കും ഇടയാക്കും.
ന്യൂനമര്‍ദം ശക്‌തമായാല്‍പ്പോലും അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയേറെയാണ്‌. ഒറ്റപ്പെട്ട മേഘവിസ്‌ഘോടനങ്ങള്‍ക്കും ഇതു കാരണമാകുമെന്ന്‌ കുസാറ്റ്‌ റഡാര്‍ ഗവേഷണ കേന്ദ്രവും ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ തെക്കുള്ള ജില്ലകളിലും തെക്കന്‍ മലമ്പ്രദേശങ്ങളിലും അതിശക്‌തമായ മഴ ലഭിക്കുമെന്നാണ്‌ ഇപ്പോഴുള്ള മുന്നറിയിപ്പ്‌. തുലാവര്‍ഷത്തില്‍ കൂമ്പാരമേഘങ്ങളുടെ (കുമുലോനിംബസ്‌)സാന്നിധ്യം ഇക്കുറിയും ശക്‌തമാണെന്നും ലഘുമേഘവിസ്‌ഫോടനങ്ങള്‍ക്കൊപ്പം തീവ്രസ്വഭാവമുള്ള മിന്നലിനും സാധ്യതയുണ്ടെന്ന്‌ കുസാറ്റ്‌ റഡാര്‍ ഗവേഷണകേന്ദ്രം അറിയിച്ചു. സമുദ്രതാപനില വര്‍ധിച്ചതോടെയുണ്ടായ കാലാവസ്‌ഥാ മാറ്റത്തിന്റെ ഭാഗമാണ്‌ കട്ടിയേറിയ കൂമ്പാരമേഘങ്ങള്‍ പതിവില്ലാത്തവിധം രൂപപ്പെടാന്‍ കാരണം.
ഇതിനകം തുലാവര്‍ഷത്തിന്‌ സംസ്‌ഥാനത്ത്‌ ഭേദപ്പെട്ട തുടക്കം കിട്ടിയിട്ടുണ്ട്‌. കേരള തീരത്തെ ചക്രവാതച്ചുഴിയും കിഴക്കന്‍ ആന്‍ഡമാന്‍ കടല്‍വരെ നീളുന്ന ന്യൂനമര്‍ദപ്പാത്തിയുമാണ്‌ തുലാവര്‍ഷത്തെ ശക്‌തമാക്കിയത്‌.
എന്നാല്‍, തുലാവര്‍ഷ സീസണായ ഒക്‌ടോബര്‍ ഒന്നുമുതല്‍ ഇന്നലെവരെ സംസ്‌ഥാനത്ത്‌ 23 ശതമാനം മഴയുടെ കുറവാണുള്ളത്‌. ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ സാധാരണപോലെ മഴകിട്ടിയെങ്കിലും മറ്റുജില്ലകളില്‍ തുലാവര്‍ഷം മോശം പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ഇന്ന്‌ പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തുടര്‍ന്ന്‌ 9 വരെ കാര്യമായ മഴമുന്നറിയിപ്പുകളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here