ജെയിംസ് കൂടല്‍
തൊഴില്‍ ഇല്ലായ്മയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം മേയര്‍ പോയത് കോര്‍പ്പറേഷനില്‍ ഒഴിവുള്ള വിവിധ തസ്തകയില്‍ സ്വന്തം പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള നീക്കത്തിന് കത്ത് എഴുതിവച്ചിട്ടാണെന്നത് നടുക്കത്തോടെയാണ് കേരളം അറിഞ്ഞത്. ഇഷ്ടക്കാരെ തിരികികയറ്റാനുള്ള നീക്കം മറനീക്കുമ്പോള്‍ അഭ്യസ്തവിദ്യാരായ വലിയ ഒരുകൂട്ടം കൂലിയും വേലയും ഇല്ലാതെ തേരാപാര നടുക്കകയാണെന്ന കാര്യം ഭരണകര്‍ത്താക്കള്‍ വിസ്മരിക്കുകയാണ്. തലസ്ഥാന കോര്‍പ്പറേഷനില്‍ പാര്‍ട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചുവെന്നതാണ് പുതിയ വിവാദം.
ആരോഗ്യവിഭാഗത്തില്‍ 297 പേരുടെ ഒഴിവുള്ളതായും ഇതിലേക്ക് സഖാക്കളെ റിക്രൂട്ട് ചെയ്യാനുമായിരുന്നു മേയറുടെ നീക്കം. ഇതിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ സ്വന്തം ലെറ്റര്‍ പാഡില്‍ കത്ത് തയ്യാറാക്കി നല്‍കുകയുമായിരുന്നു. സംഭവം വിവാദമായതോടെ എങ്ങനെയും മുഖംരക്ഷിക്കാനായി സി.പി.എം നേതൃത്വത്തിന്റെ ശ്രമം. കത്ത് വ്യാജമായിരുന്നുവെന്നതായിരുന്നു ആദ്യ പ്രതികരണം. തുടര്‍ന്ന് വിവാദം ശമിപ്പിക്കാനായി തദേശ മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം എത്തി. തുടര്‍ന്ന് 297 നിയമനങ്ങളും എംപ്ളോയിമെന്റ് എക്സേഞ്ച് വഴിയാക്കി. നിയമനങ്ങളിലെ സുതാര്യത വ്യക്തമാക്കാനായിരുന്നു ഇത്തരത്തിലുളള നീക്കമെങ്കിലും വിദ്യാഭ്യാസമുള്ള പുതുതലമുറ ഇത് വിശ്വാസ്യതയില്‍ എടുത്തിട്ടില്ലായെന്ന് വേണം കരുതാന്‍.
അതിന് തെളിവാണ് സംസ്ഥാനത്ത് തുടരുന്ന പ്രതിഷേധങ്ങള്‍. പാര്‍ട്ടിക്കാരെയും ബന്ധുജനങ്ങളെയും മാത്രം അധികാര സ്ഥാനങ്ങളിലും തൊഴിലിടങ്ങളിലും തിരികി കയറ്റുന്ന നെറികെട്ട രാഷ്ട്രീയമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്നതെന്ന് ജനം പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഒരു മേയര്‍ കാട്ടിക്കൂട്ടിയ തന്‍പ്രമാണിത്വം വലിയ ഒരു ഏടാക്കൂടത്തിന്റെ ഒരു അംശം മാത്രമാകാം. കൂടുതല്‍ അന്വേഷിച്ച് ചെന്നാല്‍ അഴിമതിയുടെ കാളകൂടം തന്നെയായിരിക്കാം വെളിപ്പെടുന്നത്. കൊടി പിടിക്കുന്നവനും സിന്ദാബാദ് വിളിക്കുന്നവനും മാത്രം മതി ജോലി എന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ തീരുമാനിച്ചാല്‍ കഷ്ടപ്പെട്ട് പഠിച്ച വലിയ ഒരു വിഭാഗം ഇവിടെ പണിയില്ലാപ്പടയായി പട്ടിണിക്കിടന്ന് ചാകുന്നത് നാം കാണേണ്ടിവരും.
മനസുമടിച്ച് വലിയ ഒരു വിഭാഗം നാട് വിടാനും അത് വഴിയാകാം. എന്തുതന്നെയായാലും ഇത്തരം ഇടപാടുകള്‍ നാടിന് ഭൂഷണമാകില്ല. തൊഴിലിടങ്ങളില്‍ ഇഷ്ടക്കാര്‍ തിങ്ങിനിറയുമ്പോള്‍ നഷ്ടമുണ്ടാകുന്ന വിഭാഗം പ്രതിഷേധിച്ചേക്കാം. അരാഷ്ട്രീയ വാദം ഉയര്‍ന്നുവന്നേക്കാം. ഇതിന് അറുതിയിടണമെങ്കില്‍ നാടിനെ മനസിലാക്കുന്ന തരത്തിലേക്ക് നമ്മുടെ ഭരണകര്‍ത്താക്കളും സംവിധാനങ്ങളും മാറണം. രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങള്‍ ആകരുത് തൊഴിലിനുള്ള മാനദണ്ഡം. ഏറ്റവും പ്രായം കുറഞ്ഞ മേയറുടെ ചാപല്യമായി ഇത്തരം സംഭവങ്ങളെ നിസാരവത്കരിക്കാനാകില്ല. മേയറുടെ കത്ത് കത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് കോര്‍പ്പറേഷനില്‍ നിന്ന് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി.ആര്‍. അനില്‍ പാര്‍ട്ടി സെക്രട്ടറിക്ക് കല്‍കിയ കത്തും പുറത്ത് വന്നത്.
എസ്.എ.ടി ആശുപത്രിയില്‍ പണിത വിശ്രമകേന്ദ്രത്തില്‍ കുടുംബ ശ്രീ മുഖേന ഒന്‍പത് ജീവനക്കാരെ നിയമിക്കാനായിരുന്നു അടുത്ത കത്ത്. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ എഴുതിയില്ലെന്നും കിട്ടിയില്ലെന്നുമുള്ള പതിവ് പല്ലവിയില്‍ കാര്യങ്ങള്‍ ഒതുങ്ങി. സി.പി.എമ്മിനെ സംബന്ധിച്ച് ബന്ധുനിയമനം പുതിയ കാര്യമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ നടത്തിയ ബന്ധുനിയമനം ഏറെ വിവാദമായിരുന്നു. മന്ത്രിയുടെ രാജിക്ക് വരെ വഴിയൊരുക്കി വിവാദ നിയമനം.
സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവിധ വകുപ്പുകളില്‍ പാര്‍ട്ടി അണികളെ തിരുകി കയറ്റാനുള്ള ഗൂഢനീക്കമാണ് നടന്നത്. പ്രതിപക്ഷത്തിന്റെ സമയോചിത ഇടപെടലാണ് ഒരുപരിധിവരെയെങ്കിലും ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാന്‍ കാരണമായത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന തസ്തികയില്‍ പോലും താത്കാലികക്കാരെ നിയമിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. നിയമനം അഴിമതിയാക്കി മാറ്റപ്പെടുമ്പോള്‍ പഠിച്ചുപോയ കുറ്റത്തിന് പലര്‍ക്കും അര്‍ഹമായ ജോലി നഷ്ടമാകുന്ന കാഴ്ച നാളത്തെ കേരളം കാണേണ്ടി വരുന്നത് ഏറെ ഖേദകരമാണ്.