മാനന്തവാടി: പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവച്ചു കീഴടക്കി. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. ഇതിനെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കു കൊണ്ടുപോയി.
ഇവിടുത്തെ വാഴത്തോട്ടത്തില്‍ കടുവ കിടക്കുന്നതായാണ് നാട്ടുകാര്‍ പറഞ്ഞത്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി. രണ്ടു റൗണ്ട് മയക്കുവെടിയാണ് വച്ചത്. വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ച കടുവ തന്നെയാണ് ഇതെന്നാണ് നിഗമനം. 99 ശതമാനം ഉറപ്പിക്കാമെന്നു നോർത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞു. ആളുകൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കടുവയെ പിടികൂടാൻ കഴിഞ്ഞതിൽ ആശ്വാസമെന്നു ജില്ലാ കലക്ടർ പറഞ്ഞു. ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് ആശങ്കയുണ്ടാക്കുന്നെന്നും കലക്ടർ വ്യക്തമാക്കി. അതേസമയം, കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനം, പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്നു പിന്മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം.