കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ഇഡി സമൻസ് അയച്ചു.
കള്ളപ്പണം വെളുപ്പിച്ച കേസിൽ 2020ൽ ഇഡി സി എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അന്ന് സി എം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് പ്രതിപക്ഷമടക്കം ആരോപിച്ചിരുന്നു. ഇഡി ചോദ്യം ചെയ്യലിൽ രവീന്ദ്രൻ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളിൽ ഇഡി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 13 മണിക്കൂറോളമാണ് ഇഡി അന്ന് രവീന്ദ്രനെ ചോദ്യം ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു.
എല്ലാറ്റിലും കൈയിട്ടുവാരുന്ന മുഖ്യമന്ത്രിയുടെ സി എം രവീന്ദ്രനെ ചോദ്യം ചെയ്താൽ ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരുമെന്ന് സ്വപ്ന സുരേഷും ആരോപിച്ചിരുന്നു. ശിവശങ്കറും രവീന്ദ്രനും എല്ലാ ഇടപാടുകളിലും നിർണായക ഘടകങ്ങളാണെന്നും സ്വപ്‌ന പറഞ്ഞു.