
ഫെയ്സ്ബുക്ക് ലൈവില്‍ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. കണ്ണൂരില്‍ നിന്ന് വിജയ് പിള്ള എന്നൊരാള്‍ സ്വര്‍ണ്ണകടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് തന്നെ സമീപിച്ചുവെന്നാണ് സ്വപ്‌നാ പറഞ്ഞത്. മറ്റൊരു രാജ്യത്ത് പുതിയൊരു ജീവിതം തുടങ്ങാൻ 30 കോടി നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നും കേരളം വിട്ട് പോകണമെന്നും എം വി ഗോവിന്ദൻ പറഞ്ഞുവിട്ടയാള്‍ തന്നോട് പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തി.
കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ബെഗ്ലൂരു വിട്ട് ഹരിയാനയിലേക്കേ ജയ്പൂരിലേക്കോ പോകണമെന്ന് ആവശ്യപ്പെട്ടു. എംവി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. ബംഗളൂരുവില്‍ നടന്ന കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങളും സ്വപ്‌ന പുറത്തുവിട്ടു.
എംവി ഗോവിന്ദന്റെ പേര് ആദ്യമായാണ് സ്വപ്‌ന വെളിപ്പെടുത്തുന്നത്. സര്‍ക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കിയിരുന്ന വിവാദം ഇപ്പോര്‍ പാര്‍ട്ടിയിലേക്കും നീളുകയാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്‌ന ഫെസ്ബുക്ക് ലൈവില്‍ പറയുന്നു. എത്ര ഭീഷണിപ്പെടുത്തിയാലും താനും കുടുംബവും ഏതറ്റം വരെയും പോകുണെന്നും സ്വപന ലൈവില്‍ വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി നല്‍കിയെന്നും സ്വപ്ന. വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇമെയിലും പുറത്തുവിട്ടു.
സ്വപ്‌ന ഇന്ന് പറഞ്ഞതിങ്ങനെ :
‘മൂന്ന് ദിവസം മുൻപ് വിജയ് പിള്ള എന്ന വ്യക്തി എന്നെ ഫോൺ ചെയ്തു. ഒരു ഇന്റർവ്യൂ എടുക്കാനാണ് എന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. അദ്ദേഹം പറഞ്ഞ ഹോട്ടലിൽ മക്കളുമൊത്ത് ഞാനെത്തി. പക്ഷേ അതൊരു സെറ്റിൽമെന്റ് ടോക്ക് ആയിരുന്നു. ഒരാഴ്ചത്തെ സമയം സ്വപ്‌നയ്ക്ക് തരാം. ഹരിയാനയിലോ ജയ്പൂരിലോ പോകൂ. അവിടെ ഫ്‌ളാറ്റ് എടുത്ത് തരാം. സ്വപ്‌നയുടെ കൈവശം ഉള്ള വീണയുടേയും കമലാ മാഡത്തിനുമൊക്കെ എതിരെയുള്ള തെളിവുകൾ കൈമാറണം. ഹരിയാനയിലേക്കോ, ജയ്പൂരിലേക്കോ പോകണം. ബംഗളൂരു വിടാൻ ഉദ്ദേശം ഇല്ലെങ്കിൽ പിന്നെ മറ്റൊരു സന്ധിസംഭാഷണം ഉണ്ടാകില്ലെന്നും കൊന്ന് കളയുമെന്നും പറഞ്ഞു. വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ സംസാരിക്കുന്നതിന് ജനങ്ങളോട് കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് മുങ്ങണം. പിന്നീട് മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുള്ള സൗകര്യം ചെയ്ത് തരാം. മുപ്പത് കോടി രൂപയാണ് അവർ വാഗ്ദാനം ചെയ്തത്. സ്വപ്‌നാ സുരേഷ് പിന്നീട് എവിടെയുണ്ടെന്ന് ആരും അറിയരുത്. പുതിയൊരു ജീവിതം തുടങ്ങാൻ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷും മുഖ്യമന്ത്രിയും സഹായിക്കും. യുസഫ് അലിയുടെ പേര് എവിടെയും ഉപയോഗിക്കരുത്. എന്റെ ബാഗേജിനകത്ത് യുസഫ് അലി വിചാരിച്ചാൽ മയക്ക് മരുന്ന് പോലുള്ള വസ്തുക്കൾ വയ്ക്കാൻ സാധിക്കും. രാമലീലയിൽ ദിലീപ് മരിച്ച് പോകുന്നതായി അഭിനയിച്ച് മറ്റൊരു രാജ്യത്ത് പോയി താമസിക്കുന്നത് പോലെ സ്വപ്‌നയും പോകണമെന്നാണ് അവർ ഭീഷണിപ്പെടുത്തിയത്. സ്വപ്‌നയ്ക്ക് ഒരച്ഛനെയുള്ളു. അവസാനം വരെ ഞാൻ കേസുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രിയെ മനഃപൂർവം അകപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ട എനിക്കില്ല. ജനങ്ങളെ പറ്റിക്കാൻ ഉദ്ദേശവുമില്ല. . ജീവനുണ്ടെങ്കിൽ ഉറപ്പായും മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ സൂക്ഷിച്ചിട്ടുണ്ട്, കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്. നിങ്ങളുടെ തനിനിറം വെളിയിൽ കൊണ്ടുവന്നിരിക്കും ഞാൻ. ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല’- സ്വപ്‌നാ സുരേഷ് പറഞ്ഞു.