തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. മൂന്നാം വർഷം പൂർത്തിയാകുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വർഷം കോളേജുകളെ ഇതിനായി നിർബന്ധിക്കില്ല. നാലാം വർഷ പഠനം കുട്ടികൾക്ക് തിരഞ്ഞെടുക്കാം. നാലാം വർഷം ഗവേഷണത്തിന് പ്രാധാന്യം നൽകും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വർഷ കോഴ്സിന്റെ കരിക്കുലം തയ്യാറാക്കി സർവകലാശാലയ്ക്ക് നൽകിയിട്ടുണ്ട്. അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം. സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിലെ അനിശ്ചിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കണം.അപാകതകൾ ഉണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല.നിലവിൽ വി സി ചുമതല വഹിക്കുന്നവർ യോഗ്യരാണ്.താൽക്കാലിക ചുമതലയെങ്കിലും അവർ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here