*കട്ടപ്പന- പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു; ഇടുക്കി പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ*.

ഇടുക്കി: പീരുമേട് ഡിവൈഎസ്പി
കുര്യാക്കോസിന് സസ്പെൻഷൻ. രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനം.

കഴിഞ്ഞ മെയ് എട്ടിനാണ് രാജസ്ഥാൻ സ്വദേശിയായ യുവതി കുമളിയിൽ വച്ച് പീഡനത്തിന് ഇരയാകുന്നത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേർ സമൂഹമാധ്യമങ്ങളിൽ വഴി പരിചയപ്പെട്ട യുവതിയെ കുമളിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണം കവർന്നു. ഇതേ തുടർന്നാണ് പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ചെങ്കര സ്വദേശി സക്കീർ മോൻ എന്നിവർക്കെതിരെ യുവതി പരാതി നൽകുന്നത്.

തുടർന്ന് പൊലീസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പ‌ിയുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റ് ചെയ്യാനായില്ല എന്നാണ് അന്വേഷണ റിപ്പോർട്ട്. ഇത് പ്രതികൾക്ക് ദില്ലിയിലേക്ക് രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും അവസരം നൽകി. ജൂൺ 15ന് ദില്ലിയിൽ വെച്ച് പ്രതികൾ അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തി അന്വേഷണത്തിലാണ് ഡിവൈഎസ്‌പി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന വിവരം അറിയുന്നത്. ഇതേ തുടർന്നായിരുന്നു അന്വേഷണം. അന്ന് കേസ് അന്വേഷിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി. സംഭവത്തിൽ പീരുമേട് ഡിവൈഎസ്പിയുടെ ഇടപെടലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here