
നാല് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ക്രെയിനുകൾ ഇറക്കാനായിരുന്നില്ല. വിഴിഞ്ഞത്തെത്തിയ കപ്പലിന് നാല് ദിവസം മുന്നേ ആഘോഷപൂർവം സ്വീകരണം നൽകിയിരുന്നു.
രണ്ടു ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഇന്നലെയാണ് എഫ്ആർആർഒ അനുമതി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ഒക്ടോബർ 15നാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലായ ഷെൻഹുവ 15നെ ഊഷ്മളമായി വരവേറ്റത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെൻഹുവ 15നെ ഫ്ളാഗ് ഇൻ ചെയ്ത് സ്വീകരിച്ചു.