തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയ സംഭവം രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്കും കെ.സി.വേണുഗോപാലിനും എം.എം.ഹസ്സനുമുള്‍പ്പെടെ വ്യാജ തിരച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തേക്കുറിച്ച് അറിയാമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡിനേക്കുറിച്ചുള്ള പരാതിയില്‍ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ മൊഴികൊടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള, കര്‍ണാടക നേതാക്കള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തില്‍ പങ്കുണ്ട്. കേരളത്തിലെ എം.എല്‍.എ. ഷാഫി പറമ്പിലും എന്‍.എ. ആരിഫിന്റെ മകനും കര്‍ണാടകയിലെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റുമായ ഹാരിസ് ആലപ്പാടനും ചേര്‍ന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയത്. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഷാഫി പറമ്പിലും പോയിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ചെയ്തിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് കേവലമൊരു ഉള്‍പാര്‍ട്ടി തര്‍ക്കം സംബന്ധിച്ച പ്രശ്‌നമല്ല. ഈ ഐഡി കാര്‍ഡുകള്‍ തീവ്രവാദം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാം.

രാഹുല്‍ഗാന്ധിക്കും കെ.സി.വേണുഗോപാലിനും ഇതെല്ലാം അറിയാം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ട്. എ ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുത്ത എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും ഇതിനെക്കുറിച്ച് അറിയാം. യോഗങ്ങളില്‍ ഷാഫി പറമ്പില്‍തന്നെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച് തുറന്നു സമ്മതിച്ചിട്ടുണ്ട്. എം.എം ഹസന്‍ എല്ലാ ജില്ലാ യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന് കേരള പൊലീസിന് പരിമിതിയുണ്ടെങ്കില്‍ മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുന്നതിനുള്ള സാധ്യതകള്‍ തേടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.


കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും കൊണ്ടുവന്നാണ് നവകേരള സദസിന് ആളെ കൂട്ടുന്നതെന്ന് കെ.സുരേന്ദ്രന്‍ പരിഹസിച്ചു. ഒരോ മണ്ഡലത്തിലും 3,000 പരാതി ലഭിച്ചാല്‍ തിരുവനന്തപുരത്തെത്തിയാല്‍ പരാതികള്‍ എട്ടുലക്ഷത്തിലധികം ആകും. ഏഴര വര്‍ഷക്കാലം ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാതെ അധികാരത്തില്‍ അടയിരിക്കുകയായിരുന്നോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കാന്‍ ഉപയോഗിച്ച ആപ്പ് സംബന്ധിച്ച രേഖകള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങി വിലപ്പെട്ട തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കെ. സുരേന്ദ്രന്‍ കൈമാറി. അതിനുശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജില്ലാ ജനറല്‍സെക്രട്ടറി വി.വി. ഗിരി, ബിജി വിഷ്ണു എന്നിവരും അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here