ലാഹോർ∙ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സക്കിയൂർ റഹ്മാൻ ലഖ്‍വിയുടെ ശബ്ദരേഖ കൈമാറാനാകില്ലെന്ന് ലഖ്‍വിയുടെ അഭിഭാഷകൻ. ശബ്ദരേഖ കൈമാറാൻ ലഖ്‍വി വിസമ്മതിച്ചു. പാക്ക് നിയമപ്രകാരം പ്രതിയുടെ അനുമതിയില്ലാതെ ശബ്ദരേഖ കൈമാറാനാവില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ശബ്ദരേഖ കൈമാറാമെന്ന് പാക്കിസ്ഥാൻ നേരത്തെ ഇന്ത്യയ്ക്കു ഉറപ്പുനൽകിയിരുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ പാക്ക് വിചാരണ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും കഴിഞ്ഞ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ സക്കിയൂർ റഹ്മാൻ ലഖ്‍വിയെ വിട്ടയച്ച പാക്കിസ്ഥാൻ നടപടി ഇന്ത്യയെ അസ്വസ്ഥപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു പാക്ക് വിചാരണ ത്വരിതപ്പെടുത്താൻ ധാരണയായത്.
തടവില്‍ വച്ചിരിക്കുന്നത് അനധികൃതമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നുമുള്ള ലഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ ലഖ്‍വി ജയിൽ മോചിതനായത്. ആറുവര്‍ഷത്തിനു ശേഷമായിരുന്നു ജയില്‍മോചനം. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ലഖ്‌വിയെ 2008 ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്.