ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 24 വിദേശ രാജ്യങ്ങൾ മോദി സന്ദർശിച്ചു. ഓരോ രാജ്യത്തു നിന്നു തിരിച്ചു വരുമ്പോഴും അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മോദിക്കു കഴിഞ്ഞിട്ടുണ്ട്. ഇതു രാജ്യത്തിന്റെ നയതന്ത്ര മേഖലയ്ക്കു സഹായകമാണെന്നും തരൂർ പറഞ്ഞു.
ഭൂമിയേറ്റെടുക്കൽ ബില്ലുൾപ്പെടെയുള്ള വിഷയങ്ങളിൽ നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ശക്തമായ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണ് മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയത്.
ഇതിനു മുൻപും പല തവണ ശശി തരൂർ മോദിയെ പ്രശംസിച്ചിട്ടുണ്ട്. ക്ലീൻ ഇന്ത്യ ക്യാംപെയിനിൽ പങ്കെടുക്കാനുള്ള മോദിയുടെ ക്ഷണവും ശശി തരൂർ സ്വീകരിച്ചിരുന്നു. മോദിയെ പുകഴ്ത്തിയ തരൂരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.