കോഴിക്കോട് ∙ ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ രണ്ട് വാദം ഉയർന്ന സാഹചര്യത്തിൽ നേതാക്കളുടെ പരസ്യപ്രസ്താവന മുസ്‍ലിം ലീഗ് വിലക്കി. ഇ.ടി. മുഹമ്മദ് ബഷീറും മന്ത്രി എം.കെ. മുനീറും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഇക്കാര്യത്തിൽ ചർച്ചചെയ്തശേഷം അഭിപ്രായ പ്രകടനം നടത്തുന്നതാണ് ഉചിതമെന്നും ലീഗ്.
എന്നാൽ, നിലവിളക്ക് കൊളുത്തുന്നത് ഹിന്ദുമതത്തിന്റെ ആചാരമെന്നാണ് സമസ്തയുടെ നിലപാട്. ഇസ്‍ലാമിക വിശ്വാസികൾക്ക് വിളക്ക് കൊളുത്തുന്നത് അനുവദനീയമല്ലെന്നും സമസ്ത.
വിളക്ക് കൊളുത്തില്ലെന്ന നിലപാടില്‍ ഉറച്ച് ഇ.ടി. മുഹമ്മദ് ബഷീറും ഈ അഭിപ്രായത്തെ എതിര്‍ത്ത് മന്ത്രി എം.കെ. മുനീറും രംഗത്തെത്തിയതോടെയാണ് നിലവിളക്ക് വിവാദം പുതിയ തലത്തിലെത്തിയത്. കെ.എം. ഷാജി എംഎല്‍എ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ അഭിപ്രായമാണ് ലീഗ് ദേശീയ സെക്രട്ടറി കൂടിയായ ഇ.ടി. മുഹമ്മദ് ബഷീറിനെ പ്രകോപിപ്പിച്ചത്. വിഷയത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നായിരുന്നു ഇ.ടിയുടെ വിശദീകരണം. വിളക്ക് കൊളുത്തില്ലെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇതിന് കടകവിരുദ്ധമായ വിശദീകരണവുമായി മന്ത്രി എം.കെ. മുനീറും രംഗത്തെത്തി. വിളക്ക് കൊളുത്തുന്നതും കൊളുത്താത്തതും ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുത്തിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. ലീഗ് നേതാവ് കെ.എന്‍.എ. ഖാദറും കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.