തളിപ്പറമ്പ്∙ റോഡരികിലെ ഓവുചാലിന്റെ സ്‌ലാബ് തകർന്ന് യാത്രക്കാരൻ വീണു പരുക്കേറ്റ സംഭവത്തിൽ മരാമത്ത് വകുപ്പും നഗരസഭയും നഷ്ടപരിഹാരം നൽകണമെന്നു വിധി. തളിപ്പറമ്പ് പുഴക്കുളങ്ങര സ്വദേശിയും ജില്ലാ ബാങ്ക് ഹെഡ് ഓഫിസ് ജീവനക്കാരുനുമായ കെ.പി. പ്രദീപന്റെ പരാതിയിലാണ് പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ തളിപ്പറമ്പ് മുൻസിഫ് കോടതി ഉത്തരവിട്ടത്. 2011 ജൂൺ ആറിന് രാവിലെ മന്ന– ആലക്കോട് റോഡരികിലെ നടപ്പാതയിലൂടെ പോകുമ്പോൾ ഓവുചാലിന് മുകളിൽ പാകിയ കളിമൺ കുരുടീസ് തകർന്ന് പ്രദീപൻ ഓവുചാലിൽ വീഴുകയായിരുന്നു.
കാൽമുട്ടിന് പരുക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇതേ തുടർന്ന് മരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻഡിനീയർ, അസി. എക്സിക്യുട്ടീവ് എൻജിനീയർ, തളിപ്പറമ്പ് നഗരസഭ, സർക്കാരിനെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടർ എന്നിവരെ പ്രതികളാക്കി പ്രദീപൻ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ പരാതി നൽകുകയായിരുന്നു. കോൺക്രീറ്റ് സ്‌ലാബുകളാണ് ഇവിടെയുണ്ടായിരുന്നതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി നിയോഗിച്ച കമ്മീഷൻ ഇവിടെ കളിമൺ കുരുടീസുകൾ പാകിയത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നഷ്ടപരിഹാരമായി 5000 രൂപയും ചികിൽസാ ചിലവും യാത്രാചിലവും ഉൾപ്പെടെ 5000 രൂപയും ചേർത്ത് പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ മുൻസിഫ് ബി .കരുണാകരൻ ഉത്തരവിട്ടത്. പ്രദീപന് വേണ്ടി അഭിഭാഷകരായ പി.എം.നന്ദകുമാർ, വി.വി.ശിവപ്രകാശ് എന്നിവർ ഹാജരായി.