ന്യൂഡൽഹി ∙ കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാക്കുകൾക്ക് മറുപടിയുമായി ബിജെപി രംഗത്ത്. അമ്മയും മകനും ഭരിക്കുന്ന പ്രതിപക്ഷ പാർട്ടിയിലാണ് ജനാധിപത്യം ഇല്ലാത്തതെന്ന് ബിജെപി ആരോപിച്ചു.
പാർലമെന്റിന്റെ മഴക്കാല സമ്മേളനം തടസ്സപ്പെടുത്തിയതിന്റെ ഉത്തരവാദി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിലുള്ള അസൂയയാണ് ഇതിനു പിന്നിലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കുറ്റപ്പെടുത്തി. എംപിമാരെ സസ്പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി തികച്ചും ശരിയാണ്.
ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് സംസാരിക്കുന്നത് എന്നെ അതിശയപ്പെടുത്തുന്നു. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമേ ഇല്ല. ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് പറയുന്ന ഭാഷ സാത്താൻ ബൈബിൾ വായിക്കുന്നതുപോലെയാണെന്നും ജാവഡേക്കർ പരിഹസിച്ചു.