ന്യൂഡൽഹി∙ ഐപിഎൽ തട്ടിപ്പു കേസ് പ്രതി ലളിത് മോദിക്ക് മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വാറന്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. വാറന്റ് യുകെ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുക്കും. പണം തട്ടിപ്പുകേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഉത്തരവിറക്കിയത്.
2009 മുതൽ നിരവധിത്തവണ സമൻസ് അയച്ചിട്ടും മോദി പ്രതികരിച്ചിരുന്നില്ല. ഇതാണ് കോടതിയെ സമീപിക്കാൻ ഇഡിയെ പ്രേരിപ്പിച്ചത്. കേസിൽ ഇഡി ഇതുവരെ മോദിക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടില്ല.
ഇതോടെ മോദി ഇന്ത്യയിൽ തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുകയോ വിദേശത്തു തുടർന്നാൽ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയോ ചെയ്യാം. കഴിഞ്ഞമാസം കേസ് അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂർ, മൗറീഷ്യസ് അധികൃതർക്ക് കോടതി ലെറ്റേഴ്സ് റൊഗേറ്ററി (എൽആർ) അയച്ചിരുന്നു.
2010ൽ ബിസിസിഐ, മോദിക്കെതിരെ ചെന്നൈയിൽ പരാതി നൽകിയിരുന്നു. വിദേശനാണയ വിനിമയ നിയമപ്രകാരം 2009ലാണ് ഇഡി മോദിനടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയത്.