കോട്ടയം ∙ ശനിഴാഴ്ച കേരള എക്സ്പ്രസിൽ ദമ്പതികളെ ക്രൂരമായി ആക്രമിച്ച് കവർച്ച ചെയ്ത തമിഴ്നാട് സ്വദേശി സന്തോഷ് കൊലക്കേസ് പ്രതിയെന്ന് റയിൽവേ പൊലീസ്. 2012 ൽ എറണാകുളത്ത് നടന്ന കൊലപാതകത്തിൽ ഒന്നാം പ്രതിയാണ്. സുഹൃത്തായ ബാലുസ്വാമിയെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. 2013 ൽ ജുവനൈൽ ഹോമിൽ നിന്ന് ചാടിയ സന്തോഷ് ഒളിവിലായിരുന്നു. ഇന്നലെ പിടിയിലായ സന്തോഷ് റയിൽവേ പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
തിരുവനന്തപുരത്തുനിന്നു ന്യൂഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് രണ്ടുമണിയോടെ ഏറ്റുമാനൂർ വിട്ടശേഷമായിരുന്നു ആക്രമണം. ഭിന്നശേഷിയുള്ളവർക്കുള്ള കോച്ചിൽയാത്ര ചെയ്തിരുന്ന തിരുവനന്തപുരം കല്ലമ്പലം നാസിം മൻസിലിൽ മുഹമ്മദ് നാസിർ (54), ഭാര്യ ഹയറുന്നിസ (35) എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ നാഗർകോവിൽ സ്വദേശികളായ വിനു (19) സന്തോഷ് (22) എന്നിവർ രണ്ടുമണിക്കൂറിനു ശേഷം പരിസരത്തുനിന്നു തന്നെ പിടിയിലായിരുന്നു. മോഷ്ടിച്ച ബാഗും മൊബൈൽ ഫോണും ഇവരിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു.