ഇസ്‌ലാമാബാദ്∙ ഉധംപൂരിൽ പിടിയിലായ ഭീകരൻ ഉസ്മാൻ ഖാൻ എന്ന മുഹമ്മദ് നവീദ് ജമ്മു കശ്മീരുകാരനാണെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ. ജമ്മുവിലെ കുൽഗാം സ്വദേശിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നവീദ് പാക്കിസ്ഥാൻകാരനാണെന്ന ഇന്ത്യയുടെ വാദം അവർ തള്ളിയിരുന്നു. എന്നാൽ നവീദിന്റെ പിതാവാണെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശി രംഗത്തെത്തിയിരുന്നു.
നവീദിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും നേരത്തെ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാർത്തയുടെ ഉറവിടം വ്യക്തമാക്കാൻ അവർ തയാറായില്ല. താൻ പാക്കിസ്ഥാൻ സ്വദേശിയാണെന്ന് നവീദും നേരത്തെ സമ്മതിച്ചിരുന്നു. പിടികൂടിയപ്പോൾ നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം ഉധംപൂരിൽ നടന്ന വെടിവയ്പ്പിനിടെയാണ് നവീദിനെ നാട്ടുകാരുടെ സഹായത്തോടെ സൈന്യം പിടികൂടിയത്. ജൂണിലാണ് നവീദും കൂട്ടാളികളായ മറ്റു മൂന്നുപേരും ഇന്ത്യയിലേക്ക് കടന്നത്. നാട്ടുകാരുടെ സഹായത്തോടെ ഉധംപൂരിലെത്തിയ നവീദ് വെടിവയ്പ് നടത്തുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ അജ്മൽ കസബിന് ശേഷം ഇന്ത്യയുടെ പിടിയിലായ പാക്കിസ്ഥാൻ ഭീകരനാണ് മുഹമ്മദ് നവീദ്.