ബെംഗളൂരു∙ സ്വാതന്ത്ര്യദിനത്തിൽ വിനോദയാത്ര പോയ ഐടി ജീവനക്കാരുടെ വാഹനം മറിഞ്ഞു മലയാളി ഉൾപ്പെടെ രണ്ടു യുവതികൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. കണ്ണൂർ കരുവഞ്ചാൽ കുറ്റിപ്പുഴ ചാണാക്കാട്ടിൽ രാജുവിന്റെ മകൾ ഷാരോൺ ജോസഫ് (23), ജാർഖണ്ഡ് സ്വദേശിനി ഷബാബി ജാ (23) എന്നിവരാണു മരിച്ചത്. ഇരുവരും വിപ്രോയിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്.
ബെംഗളൂരു മഡിവാളയിൽനിന്നു 13 അംഗ സംഘമാണു തമിഴ്നാട്ടിലെ ഹൊഗനക്കലിലേക്കു പോയത്. ശനിയാഴ്ച രാവിലെ ഏഴിന് തമിഴ്നാട്ടിലെ ഹൊസൂരിനു സമീപം ഉദാനപള്ളിയിലായിരുന്നു അപകടം. ഇവരുടെ എസ്‌യുവി ഡിവൈഡറിൽ ഇടിച്ചു മൂന്നു തവണ മറിഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഡ്രൈവർ വിപിൻ മദായ് (30), ശ്രുതി ശ്രീനിവാസ് (23), രാജു (24), ലിയ (23), പാലക്കാട് സ്വദേശി സഞ്ജയ് (23), വയനാട് സ്വദേശി അശ്വിൻ (24), തൃശൂർ സ്വദേശികളായ ആനന്ദ് (23), ആനന്ദ് നാരായണൻ (24), കോട്ടയം സ്വദേശികളായ ജോബിൻ ജോയ് (23), ടോം തോമസ് (23), ചെന്നൈ സ്വദേശിനി അമ്മു (23) എന്നിവരെ പരുക്കുകളോടെ ബെംഗളൂരു സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാരോണിന്റെ സംസ്കാരം നാട്ടിൽ നടത്തി. അമ്മ: പുഷ്പ. സഹോദരിമാർ: ഷാലു, ഷാനി.