കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ നിന്നു വൈപ്പിനിലേക്കു പോവുകയായിരുന്ന യാത്ര ബോട്ട് മൽസ്യ ബന്ധന വള്ളത്തിലിടിച്ചു മുങ്ങി. 30 പേർ ബോട്ടിലുണ്ടായിരുന്നതായി പ്രാഥമിക വിവരം. മൂന്നു പേർ മരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രണ്ട് പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. 1.40തോടെയായിരുന്നു അപകടമുണ്ടായത്.
20 പേരെ രക്ഷിച്ച് കരുവേലിപ്പടി ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ളവരുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നു. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് 100 മീറ്ററോളം അകലെയാണ് ബോട്ട് മുങ്ങിയത്. എന്നാൽ, ഇത് കപ്പൽ ചാലായതിനാൽ ആഴമേറെയാണ്. ബോട്ടിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്.

ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ദൃശ്യം
വൈപ്പിൻ ഭാഗത്തുനിന്ന മൽസ്യബന്ധന ബോട്ടാണ് കൂട്ടിയിടിച്ചത്. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മുങ്ങിയ ബോട്ട് കെട്ടിവലിച്ചു കൊണ്ട് കരയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
35 ടിക്കറ്റുകളാണ് നൽകിയിരുന്നതെന്ന് ഫെറി അധികൃതർ അറിയിച്ചു. പക്ഷേ, അധികമാളുകൾ കയറിയിരുന്നോ എന്നു വ്യക്തമല്ല. ബോട്ട് തലകീഴായി മറിഞ്ഞുപോവുകായിരുന്നു. നാട്ടുകാർ ഉൾപ്പെടെയുള്ളവർ നീന്തി രക്ഷാപ്രവർത്തനം നടത്തുന്നു. തീരത്തിനടുത്തായാണ് ബോട്ട് മറിഞ്ഞത്. അതിനാൽ അപകടം ഉണ്ടായ ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചു. കൂടുതൽ പേരും നീന്തി രക്ഷപ്പെട്ടുവെന്നാണ് സൂചന.

നാവികസേനയുടെ സഹായം അഭ്യർഥിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എഡിജിപി മുഹമ്മദ് യാസിൻ നേതൃത്വം നൽകുമെന്നും ചെന്നിത്തല അറിയിച്ചു.