ന്യൂഡൽഹി∙ നഗരവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാർട്ട് സിറ്റി പദ്ധതിയിൽ കൊച്ചിയും ലക്ഷദ്വീപിലെ കവരത്തിയും. 98 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്രം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പദ്ധതികൾ ലഭിച്ചിരിക്കുന്നത് ഉത്തർപ്രദേശിനാണ് (13). തമിഴ്നാടിന് (12), മഹാരാഷ്ട്ര(10) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മധ്യപ്രദേശ് (7), ബിഹാർ, ആന്ധ്ര പ്രദേശ് (3 എണ്ണം വീതം) എന്നിങ്ങനെയും നഗരവികസനം നടപ്പാക്കും. ആദ്യഘട്ടത്തിൽ 24 നഗരങ്ങളെയാണ് സ്മാർട്ട് സിറ്റി പദ്ധതികൾ നടപ്പാക്കുക. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് പട്ടിക പുറത്തുവിട്ടത്.
ആധുനിക സാങ്കേതിക വിദ്യയുടെയും ഐടി അധിഷ്ഠിത സംവിധാനങ്ങളുടെയും പിന്‍ബലത്തോടെ ഉയര്‍ന്ന ജീവിത നിലവാരമുള്ളതും വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ നഗരങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. തടസ്സമില്ലാത്ത ജല, വൈദ്യുതി വിതരണം, ഖര മാലിന്യ സംസ്‌കരണത്തിന് അത്യാധുനിക സംവിധാനം, ഉയര്‍ന്ന നിലവാരമുള്ള സാനിറ്റേഷന്‍ സൗകര്യങ്ങള്‍, കാര്യക്ഷമമായ പൊതു വാഹന സംവിധാനം, ഐ ടി കണക്ടിവിറ്റി, ഇ ഗവേര്‍ണന്‍സ്, പദ്ധതി നിര്‍വഹണത്തിലെ ജന പങ്കാളിത്തം, കുറ്റമറ്റ സുരക്ഷാ ക്രമസമാധാന പാലന സംവിധാനങ്ങള്‍ എന്നിവ സ്മാര്‍ട്ട് സിറ്റികളുടെ സവിശേഷത ആയിരിക്കും.
കേരളത്തില്‍ നിന്ന് ഏഴ് നഗരങ്ങളാണ് ആദ്യഘട്ടത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊച്ചി എന്നീ നഗരങ്ങളായിരുന്നു പട്ടികയിലുണ്ടായിരുന്നത്.