തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ നിരോധിക്കും. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവർത്തിക്കുന്നു. ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നത്. കടകളിൽ ക്രമീകരണം കൊണ്ടുവരും. കടകളിൽ ഇപ്പോള്‍ സാനിറ്റൈസര്‍ പോലും ഇല്ല. സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് നഗരസഭയുടെ മുഖ്യനിര്‍ദേശം. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുളളവരെ അനായാസം കണ്ടെത്താനാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന നഗരവാസികളെല്ലാം ബ്രേക്ക് ദ ചെയിന്‍ ഡയറി കൈയില്‍ സൂക്ഷിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.

നഗരപരിധിയിലെ കടകള്‍ ഇന്നു മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദേശം. പാളയത്തും ചാലയിലും ഏര്‍പ്പെടുത്തിയത് പോലുള്ള നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി, പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലെ പ്രവർത്തനങ്ങൾക്കും കനത്ത നിയന്ത്രണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here