തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 885 പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരെക്കാൾ ഭേദമായവരുടെ എണ്ണം കൂടുതലാണ് എന്നത് ആശ്വാസത്തിന് വകയായി. 968 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായത്. കൊവിഡ് സ്ഥിരീകരിച്ചവരിൽ 7244 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്. വിദേശത്ത് നിന്നും വന്നവർ 64, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 68 ആണ്. നാലുപേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രോഗബാധിതരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ തിരുവനന്തപുരം 167, കൊല്ലം 133, കാസർഗോഡ് 106, കോഴിക്കോട് 82, എറണാകുളം 69, പാലക്കാട്-മലപ്പുറം 58, കോട്ടയം 50,ആലപ്പുഴ 44, തൃശൂർ 33,ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂർ 18, വയനാട് 15.
ആരോഗ്യ പ്രവർത്തകരിൽ 24 പേർക്ക് രോഗം ബാധിച്ചു. ഉറവിടമില്ലാത്ത കേസുകൾ 56 ആണ്. നാലുപേർ മരിച്ചു. കാസർഗോഡ് ചിറ്റാരി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശിനി മറിയാമ്മ, തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മുരുകൻ, കാസർഗോഡ് അണങ്കൂർ സ്വദേശിനി ഹയറൂനീസ എന്നിവരാണിത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേർക്കാണ്. കേരളത്തിൽ മരണത്തിൽ മരണ നിരക്ക് കുറക്കാനായി.0.31% ആണിത്. രോഗം ബാധിച്ച് ചികിത്സയിലുളളത് 9371 ആണ്. 453 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുളളത്.
കൊവിഡ് പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചു. ആകെ 84 ലാബുകളിൽ പരിശോധന അനുമതിയുണ്ട്. 9 സർക്കാർ ലാബുകൾക്ക് കൂടി അനുമതി നൽകിയിട്ടുണ്ട്.തിരുവനന്തപുരത്ത് രോഗസ്ഥിതി ആശങ്കാ ജനകമാണ്.
ഇവിടെ അഞ്ച് ലാർജ് ക്ളസ്‌റ്റർ കമ്മ്യൂണിറ്റികളിൽ രോഗം പടരുകയാണ്. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി,അഞ്ചുതെങ്ങ്, ബീമാപ്പളളി എന്നിവയാണ് ലാർജ് ക്ളസ്‌റ്റർ കമ്മ്യൂണിറ്റികൾ. പുല്ലുവിളയിൽ പരിശോധിച്ചവരിൽ 42.92% പേർക്കും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കെയർഹോമുകളിലെ രോഗവ്യാപനവും ഗൗരവതരമാണ്. ഇവിടെ സന്ദർശകരെ വിലക്കും. എറണാകുളം ജില്ലയിൽ വൃദ്ധജന ഹോമുകളിൽ സ്ഥിതി രൂക്ഷമാണ്.
കെയർഹോമുകളിൽ ജീവനക്കാർ പുറത്ത് സഞ്ചരിക്കരുത്. ആലുവയിൽ രോഗവ്യാപനം ശക്തമാണ്. ഇവിടെ ആലുവയുടെ സമീപ പഞ്ചായത്തുകളിലും കേസുകൾ കൂടുതലാണ്. തൃശൂരും സമ്പർക്കവ്യാപനം കൂടുതലാണ്. ജില്ലയിൽ ആകെ രോഗികളുടെ എണ്ണം ആയിരത്തിലധികമായി. ഇരിങ്ങാലക്കുട നഗരസഭയിൽ നിന്ന് മുരിയാട്ടേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടമായി പ്രാധമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. പരിശോധനയിൽ ഇന്ത്യയിൽ മൂന്നാമതാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.