വാഷിങ്ടൺ: ചൊവ്വാ ഗ്രഹത്തിന്‍റെ ഇതുവരെയും പകർത്താനാവാത്ത മനോഹര ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ പേഴ്സവറൻസ് ബഹിരാകാശ ദൗത്യമാണ് അവിശ്വസനീയ ചിത്രങ്ങൾ പുറത്തുവിട്ടത്. യാത്രയുെട ഒന്നാംഘട്ടം പൂർത്തിയാക്കി പേടകം നിലംതൊടുംമുമ്പുള്ള ചിത്രമാണ് ആദ്യം ലഭിച്ചത്. ദൗത്യം ലാൻഡിങ്ങിന് 6.5 അടി ഉയരത്തിലെത്തുേമ്പാൾ പൊടിപാറുന്നതും ചിത്രങ്ങളിൽ കാണാം. പ്രതീക്ഷ സഫലമാക്കി പേഴ്സവറൻസ് ചൊവ്വയിൽ ഇറങ്ങിയത് ആവേശം നൽകുന്നുവെന്ന് പേടകത്തിന്‍റെ പ്രധാന എഞ്ചിനിയറായിരുന്ന ആദം സ്റ്റീറ്റ്സ്നർ പറഞ്ഞു.

വ്യാഴാഴ്ച ലഭിച്ച ചിത്രങ്ങൾ പൂർണമായി കറുപ്പും വെളുപ്പുമായിരുന്നുവെങ്കിൽ വെള്ളിയാഴ്ച മുതൽ കളർ ചിത്രങ്ങളും അയക്കുന്നുണ്ട്. ചുവപ്പുകലർന്ന ചൊവ്വ ഉപരിതലത്തെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നതാണ് ചിത്രങ്ങൾ.

ജെസറോ ഗർത്തത്തോടു ചേർന്ന റോവർ നിലംതൊട്ട സ്ഥലത്ത് പാറക്കൂട്ടങ്ങളും ദൃശ്യമാണ്. പക്ഷേ, അവയുടെ വലിപ്പം കുറവാണെന്നാണ് സൂചന. റോവർ നിലംതൊടുന്നതിന് 700 കിലോമീറ്റർ ഉയരത്തിൽനിന്നെടുത്ത ചിത്രങ്ങൾ വരെയുണ്ട്.

തുടർന്നുള്ള ദിവസങ്ങളിൽ ചൊവ്വയുമായി ബന്ധപ്പെട്ട നാസ പദ്ധതികളെ സഹായിക്കുന്ന നിരീക്ഷണങ്ങളും പേഴ്സവറൻസ് നടത്തും. റോവറിന്‍റെ മുകളിൽ ആവശ്യ സമയത്ത് നിരീക്ഷണം നടത്തി സഞ്ചാര യോഗ്യത ഉറപ്പാക്കാൻ കുഞ്ഞു ഹെലികോപ്റ്ററും ഘടിപ്പിച്ചിട്ടുണ്ട്. 30 ദിവസം ഈ ഹെലികോപ്റ്റർ റോവറിനു മുകളിൽ നിരീക്ഷണ പറക്കൽ നടത്തും.

പേഴ്സവറൻസ് നൽകുന്ന ചിത്രങ്ങളിൽനിന്ന് ചൊവ്വയിലെ ജെസേറോ ഗർത്തമുൾപെടെ പഠന വിധേയമാക്കാൻ ലോകത്തുടനീളമുള്ള 450 ശാസ്ത്രജ്ഞരാണ് സജീവമായി രംഗത്തുള്ളത്. ഓരോ ചിത്രവും അതുകൊണ്ടുതന്നെ അതീവ പ്രാധാന്യത്തോടെയാണ് ലോകം കാത്തിരിക്കുന്നത്.

ജെസേറോ ഗർത്തത്തിന്‍റെ 1.2 മൈൽ അകലെയാണ് പേഴ്സവറൻസ് നിലംതൊട്ടത്. ഈ ഗർത്തം 390 കോടി കിലോമീറ്റർ മുമ്പ് നിലവിണ്ടായിരുന്നുവെന്ന് കരുതുന്ന കായലിന്‍റെ ബാക്കിയാണിത്. രണ്ടു വർഷം പേഴ്സവറൻസ് ചൊവ്വയിലുണ്ടാകും. ഇതിനിടെ, ചൊവ്വയിൽ ജീവന്‍റെ സാന്നിധ്യമുണ്ടായിരുന്നോ എന്നതുൾപെടെ നിരീക്ഷണ വിധേയമാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here