ദുബൈ: ടാക്സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്സ്പോ വേദിയിലേക്ക് സൗജന്യ പ്രവേശനം. നേരത്തെ വീട്ടുജോലിക്കാർക്കും ആയമാർക്കും സൗജന്യപ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് കൂടുതൽ മേഖലയിലേക്ക് സൗജന്യം വ്യാപിപ്പിച്ചത്. 18 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർ നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ടിക്കറ്റ് വേണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.
ആർ.ടി.എയുടെ കീഴിൽ ജോലി ചെയ്യുന്ന ബസ്, ടാക്സി ഡ്രൈവർമാർക്കാണ് സൗജന്യ പ്രവേശനം. ആറ് മാസത്തിൽ ഒരിക്കൽ മാത്രമാണ് സൗജന്യം. റെസിഡൻറ് വിസ, ആർ.ടി.എ ഐഡി കാർഡ് എന്നിവ കാണിച്ചാൽ എക്സ്പോയിൽ പ്രവേശിക്കാം.
ഹോട്ടൽ, റസ്റ്റാറൻറ്, കഫേ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഈ മാസം സൗജന്യമായി എക്സ്്പോ കാണാം. എക്സ്പോയിലെ ടിക്കറ്റ് ഓഫിസിൽ നേരിട്ടെത്തി മതിയായ രേഖകൾ നൽകിയാൽ സൗജന്യ ടിക്കറ്റ് ലഭിക്കും.
നിർമാണ തൊഴിലാളികൾക്ക് കൂട്ടത്തോടെ എക്സ്പോയിൽ എത്താനുള്ള വേദിയാണ് ഒരുക്കുന്നത്. ഇതിനായി സ്ഥാപനങ്ങളാണ് അപേക്ഷിക്കേണ്ടത്. എക്സ്പോ സൈറ്റിൽ ജോലിചെയ്ത തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഒരാൾക്ക് ഒരു ദിർഹം എന്നനിലയിൽ ഇതിനായി പ്രത്യേക ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ തുക കമ്പനികളാണ് അടക്കേണ്ടത്. ഒാരോ സ്ഥാപനത്തിലെയും സംഘങ്ങളായി വേണം എക്സ്പോയിലെത്താൻ.
വീട്ടുജോലിക്കാർക്കും ആയമാർക്കും റെസിഡൻറ്സ് വിസ കോപ്പി ഹാജരാക്കിയാൽ എത്രതവണ വേണമെങ്കിലും മേളയിൽ പ്രവേശിക്കാം. എക്സ്പോ ടിക്കറ്റ് ബൂത്തിൽ വിസയും ജോലി തെളിയിക്കുന്ന രേഖയും കാണിച്ചാൽ പ്രവേശനത്തിനുള്ള അനുമതി ലഭിക്കും.