മസ്കത്ത്: ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയിൽവേ അതോറിറ്റി രൂപവത്കരിക്കാനുള്ള തീരുമാനം ഒമാെൻറ റെയിൽവേ വികസന സ്വപ്നങ്ങളെ വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലെത്തിക്കുന്നു.
ദിവസങ്ങൾക്ക് മുമ്പ് റിയാദിൽ നടന്ന 42ാമത് ജി.സി.സി ഉച്ചകോടിയിലാണ് അംഗരാജ്യങ്ങളുടെ റെയിൽ ശൃംഖലകളെ സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പച്ചക്കൊടി കാണിച്ചത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഗതാഗത മന്ത്രിമാർ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുവർഷം മുമ്പ് യോഗം ചേർന്നിരുന്നു.
പുതിയ തീരുമാനം മസ്കത്തിൽനിന്ന് സോഹാറിലേക്കുള്ള ലൈറ്റ് റെയിൽവേക്കും മെട്രോ സംവിധാനത്തിനും ഗതിവേഗം പകരുമെന്നാണ് കരുതുന്നത്. ഒമാനിലെ മൂന്ന് പ്രധാന തുറമുഖങ്ങളായ സലാല, ദുകം, സൊഹാർ എന്നിവയെ ബന്ധിപ്പിച്ച് 2,144 കിലോമീറ്റർ നീളമുള്ള അതിവേഗ റെയിൽവേ സംവിധാനം വികസിപ്പിക്കാനും യു.എ.ഇ അതിർത്തിയിലുള്ള ഹഫീത്തിലെ ജി.സി.സി ശൃംഖലയുമായി സംയോജിപ്പിക്കാനും ഒമാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, 2014ൽ ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞത് സാമ്പത്തിക മാന്ദ്യത്തിന് കാരണമായി. ഇതോടെ രാജ്യത്തിെൻറ സ്വപ്ന പദ്ധതി നിലക്കുകയായിരുന്നു. സലാല, സൊഹാർ, ദുഖം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുന്നതോടെ ഒമാനെ മേഖലയിലെ ലോജിസ്റ്റിക് ഹബ് ആക്കി മാറ്റാനും വ്യാപാര-വാണിജ്യ ബന്ധത്തിൽ വലിയൊരു മാറ്റത്തിനു തുടക്കമിടാനും കഴിയും. രാജ്യത്തിെൻറ ചരക്ക് നീക്കങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ് ഈ മൂന്ന് തുറമുഖങ്ങളും.
അതിനിടെ സർക്കാർ ഉടമസ്ഥതയിലുള്ള അസ്യാദ് ഗ്രൂപ് ഖനി മേഖലകളെ ദുകം തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിനായുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
അൽ വുസ്തയിലെയും ദോഫാർ ഗവർണറേറ്റുകളിലെയും സൈറ്റുകളിൽനിന്ന് ധാതു ചരക്കുകൾ സംസ്കരണ പ്ലാൻറുകളിലേക്കും മറ്റും എത്തിക്കാൻ ഏകദേശം 375 കിലോമീറ്റർ ദൂരത്തിൽ റെയിൽവേ ലൈൻ നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. ചരക്കുകളും ഭക്ഷ്യവസ്തുക്കളും കാർഷിക ഉൽപന്നങ്ങളും ഉൾപ്പെടെ 15 ദശലക്ഷം ടൺ ഉൽപന്നങ്ങൾ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും ഇതിലൂടെ സാധിക്കും. റോഡ് അധിഷ്ഠിത ഗതാഗതത്തിന് ബദലായി ഇത് പ്രവർത്തിക്കും.