കുവൈറ്റ് സിറ്റി: ബയോമെട്രിക്സ് വിവരശേഖരം ശക്തിപ്പെടുത്താനൊരുങ്ങി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. കര, വ്യോമ, കടൽ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പത്ത് വിരലടയാളങ്ങളും സ്കാന്‍ ചെയ്യുവാന്‍ മന്ത്രാലയം നിര്‍ദേശം നല്കി. ഇതോടെ വ്യാജപാസ്പ്പോർട്ടുകളിൽ രാജ്യത്തേക്ക് വിദേശികൾ പ്രവേശിക്കുന്നത് തടയുവാന്‍ സാധിക്കും.
ക്രിമിനൽ എവിഡൻസ് വിഭാഗത്തിന്റെയും ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററിന്റെയും സഹകരണത്തോടെയാണ് വിരലടയാളങ്ങൾ സ്കാന്‍ ചെയ്യുന്നത്. എല്ലാ ബോർഡർ ക്രോസിംഗുകളിലും ഓട്ടോമാറ്റിക് ഫിംഗർ പ്രിന്റഡ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കിയതായി പ്രാദേശിക മാധ്യമമായ അൽ-ജരിദ റിപ്പോര്‍ട്ട് ചെയ്തു.
2011ലാണ് വിമാനത്താവളത്തിൽ വിലരലടയാള പരിശോധനാ സംവിധാനം ഏർപ്പെടുത്തിയത്. തുടര്‍ന്ന് പരിശോധനാ സംവിധാനം രാജ്യത്തെ എല്ലാ കര അതിർത്തികളിലേക്കും തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.