മസ്കത്ത്: ഇരട്ടനികുതി ഒഴിവാക്കുന്നതിനും നികുതിവെട്ടിപ്പ് തടയുന്നതിനുമുള്ള കരാറിൽ ഒമാനും റഷ്യയും ഒപ്പുവെച്ചു. ഒമാൻ ടാക്സ് അതോറിറ്റി ചെയർമാൻ സൗദ് നാസിർ അൽ ഷുക്കൈലിയും റഷ്യൻ ഡെപ്യൂട്ടി ധനമന്ത്രി അലക്സി സസനോവും ആണ് കരാറിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. കഴിഞ്ഞ വർഷം വ്യാപാരത്തിന്റെ അളവിൽ 46 ശതമാനത്തിന്റെ വളർച്ചയാണുണ്ടായിരിക്കുന്നതെന്ന് ഡെപ്യൂട്ടി ധനമന്ത്രി അലക്സി സസനോവ് പറഞ്ഞു. വ്യാപാര വിറ്റുവരവ് കൂടുതൽ വർധിപ്പിക്കുകയും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. നിക്ഷേപവും വ്യാപാര വിനിമയവും വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ സുൽത്താനേറ്റ് ചില സഹോദര-സൗഹൃദ രാജ്യങ്ങളുമായി 38ലധികം നികുതി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.