തിരുവനന്തപുരം: തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഇടുക്കിയിലെ മുൻ എം പി ജോയ്സ് ജോർജിനെതിരെ രാഹുൽ ഗാന്ധി. ജോയ്സിന്റെ സ്ത്രീവിരുദ്ധപരാമർശം അപമാനകരമാണെന്നും പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ഇങ്ങനെയുള്ളവരാേട് പ്രതികരിക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണം. പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ.

പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കും.വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ് എന്നായിരുന്നു ജോയ്സിന്റെ പരാമർശം.എൽ ഡി എഫ് അനുകൂല സർവേകളെയും രാഹുൽഗാന്ധി പരിഹസിച്ചു. ‘ഇടതിന് തുടർഭരണമെന്നുള്ള സർവേകൾ പണംകൊട‌ുത്ത് ഉണ്ടാക്കിയതാണ്. കേരളം ഇക്കുറി യു ഡി എഫ് തൂത്തുവാരും. അഞ്ചുവർഷത്തെ അഴിമതിക്കും ദുർഭരണത്തിനും പിണറായി മാപ്പുപറയേണ്ടിവരും. ബി ജെ പിയെ എതിർക്കാൻ ഒരിക്കലും സി പി എമ്മിന് കഴിയില്ല. സി പി എം മുക്തഭാരതം എന്ന് ഒരിക്കലും മോദി പറയാത്തത് എന്തുകൊണ്ടാണ്. ആർ എസ് എസിനെ സമർത്ഥമായി നേരിടുന്നത് കോൺഗ്രസ് മാത്രമാണ്. കേരളത്തിലെ കോൺഗ്രസ് എം എൽ എമാരെ വിലയ്ക്കെടുക്കാൻ ബി ജെ പിക്ക് കഴിയില്ല. ന്യായ് പദ്ധതി കേരളത്തിലെ തൊഴിലില്ലായ്മക്കുള്ള മരുന്നാണ്.

വനിതകൾക്ക് അർഹമായ സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. യുവാക്കളെ പരിഗണിച്ചപ്പോൾ വനിതകളുടെ കാര്യത്തിൽ പാളിപ്പോയി’- രാഹുൽ പറഞ്ഞു.സ്വർണക്കടത്തുകേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ രീതിയെയും അദ്ദേഹം വിമർശിച്ചു. കേന്ദ്ര ഏജൻസികളു‌ടെ അന്വേഷണത്തിൽ വിശ്വാസമില്ല. സംസ്ഥാനസർക്കാരിനെ സഹായിക്കുന്ന നിലപാടാണ് അന്വേഷണ ഏജൻസികൾക്ക്. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. ഓരോ സംസ്ഥാനത്തും കേന്ദ്ര ഏജൻസികൾക്ക് ഓരോനിലപാടാണ്-അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here