സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണി നടത്താൻ കെ പി സി സി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിലുണ്ടായ വൻ തിരച്ചടിയെത്തുടർന്ന് കെ പി സി സി അധ്യക്ഷനുനേരെ നടന്ന വ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന നിർവ്വാഹക സമിതി യോഗത്തിലാണ് സമൂല അഴിച്ചുപണിനടത്താൻ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ കെ പി സി സി ജംബോ കമ്മിറ്റികൾ പൂർണമായും പിരിച്ചുവിടും. കെ പി സി സി, ഡി സി സി തലത്തിൽ പുന:സംഘടന നടത്താനാണ് പാർട്ടി തീരുമാനം. ലോക് ഡൗണിന് ശേഷം കെ പി സി സി നിർവ്വാഹക സമിതി യോഗം വീണ്ടും ചേരും, അതിനു ശേഷമായിരിക്കും പുന:സംഘടന പ്രഖ്യാപിക്കുക.
കെ സി പി സി സി അധ്യക്ഷനെന്ന നിലയിൽ തന്റെ നേർക്ക് നടന്നത് സംഘടിത അക്രമമെന്ന് യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി യോഗത്തിൽ പ്രഖ്യാപിച്ചു. ഹൈക്കമാന്റ് കൈക്കൊള്ളുന്ന എന്ത് തീരുമാനത്തെയും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യോഗത്തെ അറിയിച്ചു.
കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെയും പ്രതിപക്ഷ നേതാവായി വി ഡി സതീശനെയും കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി ഇ-മെയിലുകളാണ് എ ഐ സി സി ആസ്ഥാനത്തേക്ക് വരുന്നത്.
ഹൈക്കമാന്റ് നിയോഗിച്ച രണ്ട് നിരീക്ഷകർ കേരളത്തിലെ കോൺഗ്രസിന്റെ പരാജയങ്ങൾ വിലയിരുത്തും. മണ്ഡലങ്ങളുടെ ചുമതല നിർവ്വഹിച്ചവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.