തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ സത്യപ്രതിജ്ഞ അടുത്തിരിക്കെ മന്ത്രിസ്ഥാനം വിഭജിക്കുന്നതിനായി എല്‍.ഡി.എഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി സെന്‍ററിലാണ് യോഗം ചേരുന്നത്.
12 മന്ത്രിമാരും സ്പീക്കർ സ്ഥാനവും സി.പി.എം ഏറ്റെടുക്കും. സി.പി.ഐക്ക് നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് നൽകുക. കേരളാ കോണ്‍ഗ്രസ് എം, എന്‍.സി.പി, ജനതാദള്‍ എസ് എന്നിവര്‍ക്ക് ഒരോ മന്ത്രിമാരെ വീതം ലഭിക്കും. കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവരായിരിക്കും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവെക്കുക.
ഒറ്റ എം.എൽ.എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് മന്ത്രിപദവി രണ്ടര വര്‍ഷം വീതം പങ്കിട്ടു നല്‍കാന്‍ ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായിരുന്നു. എല്ലാ പാര്‍ട്ടികളും മന്ത്രിമാരെ ഇന്നും നാളെയുമായി തീരുമാനിക്കും. ഇടതുമുന്നണി ഔദ്യോഗികമായി മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നതോടെ പാര്‍ട്ടികള്‍ മന്ത്രിമാരെ തീരുമാനിക്കും.
പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന് നടക്കും.