സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് വിവാദമായിരിക്കെ നിലപാട് വ്യക്തമാക്കി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. വിഷയത്തിൽ പാർട്ടിയുടെ നിലപാട് അറിയിച്ചിട്ടുണ്ട്. നിലവിൽ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുകയാണെന്നും പല അജണ്ടകളുമുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം നൽകി.

മാധ്യമപ്രവർത്തകരുടെ തുടർച്ചയായുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല. മാണി സാറിനെക്കുറിച്ച് ഞങ്ങൾക്കും പൊതുസമൂഹത്തിനും ബോധ്യമുണ്ടെന്ന് കേരളാ കോൺഗ്രസ് നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിൻ വ്യക്തമാക്കി. അതിനെക്കുറിച്ചൊന്നും ഇനിയാരും വിശദീകരിക്കേണ്ട ആവശ്യമില്ല. മാണിസാറിന്റെ പേരിൽ ഒരു പരാമർശത്തിന് താൻ തയ്യാറല്ല. അദ്ദേഹം മരിച്ചപ്പോഴാണ് ഏറ്റവുമധികം വിഷമിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതിയിൽ മുൻ ധനമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ എം മാണിക്കെതിരെ സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. കെ എം മാണി അഴിമതിക്കാരനായിരുന്നുവെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്.

പുറത്തുവന്ന വാർത്തകൾ തള്ളി സിപിഎം രംഗത്തുവന്നിരുന്നു. കെ എം മാണി അഴിമതിക്കാരനായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചെന്ന തരത്തിൽ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകുകയായിരുന്നുവെന്ന് സിപിഎം സ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സുപ്രീം കോടതിയിൽ കെ എം മാണിയുടെ പേര് പരമാർശിച്ചിട്ടില്ല. മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത പുറത്തുവിടുകയായിരുന്നു. ഇടതുമുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു വിഭാഗം മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്ത നൽകിയത്. കോടതിയിൽ നടന്ന ആശയവിനിമയം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതിയിൽ ഉണ്ടായ പരാമർശം വിവാദമാക്കേണ്ടതില്ലെന്നാണ് കേരളാ കോൺഗ്രസ് എം തീരുമാനം. കോടതിയിൽ സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്ന വിലയിരുത്തലിൽ പാർട്ടി എത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതിയിലെ അഭിഭാഷകന് കേരളാ രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്തേണ്ടതില്ലെന്നുമാണ് പാർട്ടി തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here