സ്വന്തം ലേഖകൻ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംഘടന വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിൽ ജി സുധാകരനെതിരെ അന്വേഷണം നടത്താൻ സിപിഎം തീരുമാനിച്ചതിന് പിന്നാലെ പുതിയ നീക്കം. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ഉന്നയിച്ച ആരോപണങ്ങൾ തള്ളി സുധാകരൻ അനുകൂലികൾ എത്തിയതോടെയാണ് പുതിയ സാഹചര്യമുണ്ടായത്. ജി സുധാകരനെതിരെ നിലപാട് ശക്തമാക്കി അമ്പലപ്പുഴയിലെ ഒരു വിഭാഗം രംഗത്തുവന്നതിന് പിന്നാലെയാണ് സുധാകരൻ അനുകൂലികൾ പ്രതികരണവുമായി എത്തിയത്. ഇതോടെ ആലപ്പുഴയിൽ ജി സുധാകരൻ വിവാദം കനക്കുകയാണ്.

എംഎൽഎ സലാമിന്റെ പരാതി ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പണം നൽകി സഹായിക്കാൻ ജി സുധാകരൻ തയ്യാറായില്ലെന്നാണ് എച്ച് സലാം ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ലാ കമ്മിറ്റിയിൽ സുധാകരൻ 9 ലക്ഷം രൂപ മാത്രമാണ് തനിക്ക് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിരവധി പേർ സംഭാവന ചെയ്‌തെങ്കിലും തനിക്കത് ലഭ്യമായില്ല. സംഭാവന നൽകിയിരുന്നുവെന്നും തുക സുധാകരനെ ഏൽപ്പിച്ചിരുന്നുവെന്നും ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തനിക്ക് ലഭിച്ചില്ലെന്നുമാണ് സലാം ആരോപിക്കുന്നത്.

കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായി

തെരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി നൽകാൻ സുധാകരൻ മടി കാണിച്ചതോടെ തനിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായെന്ന് എച്ച് സലാം ആരോപിച്ചു. പണത്തിന്റെ കുറവ് രൂക്ഷമായതോടെ സിപിഎം അമ്പലപ്പുഴ ഏരിയാ നേതൃത്വം വിഷമഘട്ടത്തിലായി. ഇതോടെ കക്കാഴം സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ചേതന സൊസൈറ്റിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും വായ്പ സ്വീകരിക്കേണ്ടിവന്നു. ഇതോടെ മറ്റ് സ്ഥാനാർഥികൾക്ക് ഉണ്ടാകാത്ത തരത്തിലുള്ള സാമ്പത്തിക ബാധ്യത തനിക്കുണ്ടാക്കി. സുധാകരൻ മത്സരിച്ചപ്പോൾ ഇത്തരത്തിൽ സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

പണം സുധാകരനെ ഏൽപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള പണം സുധാകരനെ ഏൽപ്പിച്ചിരുന്നതായി കരാറുകാർ വ്യക്തമാക്കിയെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. സുധാകരൻ വീണ്ടും മത്സരിക്കുമെന്ന് കരുതി പൊതുമരാമത്ത് കരാറുകാർ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയിരുന്നു. ഫണ്ട് പിരിക്കാൻ എത്തിയ പ്രവർത്തകരോട് ഇക്കാര്യം ഇവർ പറയുകയും ചെയ്തുവെന്നാണ് ആരോപണം. ആലപ്പുഴയിലെ ഒരു പ്രമുഖ കരാറുകാരന്റെ ശബ്ദരേഖ നേതാക്കൾ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിൽ സുധാകരനെതിരെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. അന്വേഷണഘട്ടത്തിൽ ഈ ആരോപണങ്ങളും സുധാകരന് വെല്ലുവിളിയാകുമെന്നാണ് റിപ്പോർട്ട്.

സുധാകരനെതിരെ കൂടുതൽ ആരോപണങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന ജി സുധാകരനെതിരെ കൂടുതൽ ആരോപണം ഉയരുകയാണ്. തോമസ് ഐസക്കിനെയും തന്നെയും മത്സരിപ്പിച്ചില്ലെങ്കിൽ ആലപ്പുഴ ജില്ലയിൽ ഒരു സീറ്റിൽ പോലും പാർട്ടി വിജയിക്കില്ലെന്ന് സുധാകരൻ പറഞ്ഞതായി ആരോപണമുണ്ട്. പി.എ ആയിരുന്ന ഡിവൈഎഫ്‌ഐ നേതാവ് പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. മിശ്രവിവാഹമായിരുന്നു ഇത്. ഈ വിവാഹവുമായി ബന്ധപ്പെട്ട് സുധാകരൻ തന്നെയും ഭാര്യയെയും ജാതീയമായി അധിക്ഷേപിച്ചുവെന്നും പി.എ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ നടത്തുന്ന അന്വേഷണ പരിധിയിൽ ഇക്കാര്യവും എത്തുമെന്നാണ് സൂചനകൾ.

വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് സുധാകരൻ അനുകൂലികൾ

തുടർച്ചയായി ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതോടെ സുധാകരനെ അനുകൂലിക്കുന്ന ഒരു വിഭാഗം രംഗത്തുവന്നു. ‘ജി സുധാകരന്റെ പ്രതിച്ഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോപണം. കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇതെല്ലാം. ആലപ്പുഴ മണ്ഡലത്തിലെ വോട്ട് ചോർച്ച കണക്കിലെടുക്കാതെ അമ്പലപ്പുഴയെ മാത്രം ലക്ഷ്യമാക്കി വ്യക്തിഹത്യ നടത്തുകയാണ് ലക്ഷ്യം. പാർട്ടിയുടെ ഏത് അന്വേഷണവും നേരിടും’ – എന്നും സുധാകരൻ അനുകൂലികൾ വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here