തിരുവനന്തപുരം: കെപിസിസി പട്ടികയിൽ താനും ഉമ്മൻ ചാണ്ടിയും ഒരു സമ്മർദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോൾ. ലിസ്റ്റ് ചോദിച്ചു, അത് നൽകി. അല്ലാതെ ഞങ്ങളുടെ സമ്മർദത്തിൽ പട്ടിക വൈകിയെന്ന വാദം തെറ്റാണ്. ചെന്നിത്തല വ്യക്തമാക്കി.
ഹൈക്കമാന്റുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നാണ് ചെന്നിത്തല പറയുന്നത്. രണ്ട് മൂന്ന് വട്ടം ഇത്തവണ ചർച്ച നടത്തിയെന്നും കഴിഞ്ഞ തവണ ഇതുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.
മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.
കെ പി സി സി പുനസംഘടനയിൽ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിതകളുണ്ടാവില്ലെന്നാണ് സൂചന. മൂന്ന് വൈസ് പ്രസിഡന്റുമാരാകും ഉണ്ടാവുക. രമണി പി നായർ, ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്‌ന എന്നിവർ ജനറൽ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തും. ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള മുൻ ഡിസിസി അധ്യക്ഷന്മാർ പ്രത്യേക ക്ഷണിതാക്കളാകുമെന്നാണ് വിവരം. ശിവദാസൻ നായരും, വി പി സജീന്ദ്രനും ജനറൽ സെക്രട്ടറിമാരാകും.