യാങ്കൂൺ: മ്യാന്മറിൽ ജനാധിപത്യ പുനഃസ്ഥാപനത്തിനായി സമരം ചെയ്ത 33 പേരെ സൈന്യം കൊന്നു. വിവിധ നഗരങ്ങളിലായി പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെയാണ് ബുധനാഴ്ച കൊന്നത്.
യാങ്കൂണിൽമാത്രം 18 പേർ കൊല്ലപ്പെട്ടു. മോണിവ നഗരത്തിൽ എട്ടുപേരെയാണ് കൊന്നത്. സലിനിലും മാണ്ഡലേയിലും രണ്ടുപേർ വീതവും മാലമൈൻ, മിൻഗ്യാൻ, കലേയ് നഗരങ്ങളിൽ ഓരോരുത്തർ വീതവും കൊല്ലപ്പെട്ടു.
പ്രക്ഷോഭകർക്കുനേരെ സുരക്ഷാസേന വെടിവയ്‌ക്കുന്നതും ചിലയിടങ്ങളിൽ ഓടിച്ചിട്ട് തല്ലുന്നതുമായ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. ആംബുലൻസ് ജീവനക്കാരെയും മർദിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. ഞായറാഴ്ച വിവിധ നഗരങ്ങളിലായി 18 പേരെ സൈന്യം വെടിവച്ച് കൊന്നിരുന്നു