ജനീവ: കുട്ടികൾക്ക് വാക്സിൻ നൽകുന്നത് തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് വികസിത രാജ്യങ്ങളോട് ലോകാരോഗ്യസംഘടന. കുട്ടികൾക്ക് നൽകാനായി മാറ്റിവെച്ച വാക്സിൻ ദരിദ്ര രാജ്യങ്ങൾക്ക് കൈമാറണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനീവയിൽ നടന്ന വെർച്വൽ കോൺഫറൻസിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ചില രാജ്യങ്ങൾ കുട്ടികൾക്കും കൗമാരക്കാർക്കും വാക്സിൻ നൽകാനുള്ള ഒരുക്കത്തിലാണ്. എന്നാൽ, ഈ തീരുമാനം പുനഃപരിശോധിക്കണം. വാക്സിൻ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് നൽകാൻ വികസിത രാജ്യങ്ങൾ തയാറാവണം. വരുമാനം കുറവുള്ള രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് പോലും വാക്സിൻ ലഭ്യമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
നേരത്തെ ഏത്രയും പെട്ടെന്ന് 12 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞിരുന്നു. കുട്ടികൾക്ക് വാക്സിൻ നൽകാൻ കാനഡ നിർമാതാക്കളായ ഫൈസറിന് അനുമതി നൽകുകയും ചെയ്തിരുന്നു. 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനാണ് അനുമതി.